ഇന്ത്യ-പാക്ക് യുദ്ധവും, ദോക് ലാം സംഘര്‍ഷവും പട്ടേല്‍ പ്രവചിച്ചിരുന്നുവെന്ന് മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: ചൈനയുമായും പാക്കിസ്ഥാനുമായും യുദ്ധം ചെയ്യേണ്ട സാഹചര്യം ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രവചിച്ചിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

ഇന്ത്യയും ചൈനയും തമ്മില്‍ ദോക് ലാമില്‍ ഉണ്ടായ സംഘര്‍ഷവും സര്‍ദാര്‍ പട്ടേല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും പരീക്കര്‍ പറയുന്നു.

പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ ആക്രമിക്കുമെന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്ന ജവര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്തുകള്‍ വായിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതെന്ന് പരീക്കര്‍ പറയുന്നു.

2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് കത്തുകള്‍ വായിക്കാന്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.

1950 ലാണ് പട്ടേല്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും ആക്രമണത്തെക്കുറിച്ച് നെഹ്‌റുവിന് മുന്നറിയിപ്പ് നല്‍കിയതെും പരീക്കര്‍ പറയുന്നു.

1962 ല്‍ ചൈനയും പിന്നാലെ 1965 ല്‍ പാക്കിസ്ഥാനും ഇന്ത്യയെ ആക്രമിച്ചു. തുടര്‍ന്ന് 1971, 1999 തുടങ്ങിയ വര്‍ഷങ്ങളിലും ഇന്ത്യ-പാക്ക് യുദ്ധമുണ്ടായി. ഈവര്‍ഷം ആദ്യമാണ് ഏഴുമാസത്തോളം ദോക് ലാമില്‍ ഇന്ത്യയും ചൈനയും യുദ്ധസജ്ജരായി നിലകൊണ്ടത്.

പട്ടേലിന് ഇന്ത്യയുടെ അതിര്‍ത്തികളില്‍ നടക്കുന്നതിനേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണങ്ങള്‍ സത്യമായി തീര്‍ന്നതെന്ന് പരീക്കര്‍ പറയുന്നു. കശ്മീര്‍ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നത് പട്ടേലിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top