രാജ്യത്തെ അറിയാന്‍ യാത്രകള്‍ ചെയ്യണമെന്നും ടൂറിസം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കണമെന്നും മോദി

ന്യൂഡല്‍ഹി: വളരെയേറെ വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്. രാജ്യത്തെ അറിയാന്‍ സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും ഇന്ത്യന്‍ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഏവരും സഹായിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മന്‍ കീ ബാത്തിന്റെ 36ാം ഭാഗമായിരുന്നു ഇന്നത്തെത്.

അനുഭവത്തെക്കാള്‍ വലിയ അധ്യാപകരില്ലല്ലോ. യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കൂ. യാത്രചെയ്തതിന്റെ ചിത്രങ്ങള്‍, സ്ഥലങ്ങളുടെ ചിത്രങ്ങള്‍ മാത്രമല്ല, പോയ സ്ഥലങ്ങളിലെ ആളുകളുടെ ചിത്രം കൂടി #incredibleindia യില്‍ പങ്കുവെക്കൂ. യാത്രാവേളയില്‍ അടുത്തറിഞ്ഞ സംസ്‌കാരങ്ങളെക്കുറിച്ച് കുറിപ്പുകള്‍ mygovApp ലൂടെയും narendramodiApp ലൂടെയും പോസ്റ്റ് ചെയ്യാനും മോദി ആവശ്യപ്പെട്ടു.

നിങ്ങളുടെ സംസ്ഥാനത്തെ മികച്ച ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കൂ. പറ്റുമെങ്കില്‍ ഇവിടങ്ങളിലേക്ക് യാത്രകള്‍ നടത്തൂ. അങ്ങനെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പ്രചാരം നല്‍കൂ. ആളുകള്‍ ഏറ്റവും കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന രാജ്യത്തെ ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആപ്പിലൂടെ ഷെയര്‍ ചെയ്യാം. സര്‍ക്കാര്‍ ഈ പട്ടിക പരിശോധിച്ച് ബ്രോഷറുകള്‍ ഇറക്കും. രാജ്യത്തിന്റെ ടൂറിസത്തിന് പ്രചാരണം നല്‍കാമെന്നും മോദി പറയുന്നു.

രാജ്യത്തോട് ആകമാനം സംവദിക്കാനുള്ള അവസരമാണ് മന്‍ കി ബാത് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭര്‍ത്താക്കന്മാര്‍ വീരമൃത്യു വരിച്ച ശേഷം സൈന്യത്തില്‍ ചേര്‍ന്ന ലെഫ്റ്റനന്റ് സ്വാതി മഹാദിക്കിനെയും നിധി ദൂബെയയും അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ പതിനെട്ടുകാരന്‍ ബിലാല്‍ ദാര്‍ ദാല്‍ തടാകത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു. 12000 കിലോഗ്രാം മാലിന്യമാണ് ഒരു വര്‍ഷം കൊണ്ട് ബിലാല്‍ നീക്കം ചെയ്തത്.

സ്വച്ഛതാ ഹി സേവാ ഹേ ക്യാമ്പയിനു ലഭിക്കുന്ന പിന്തുണയിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്വച്ഛത(ശുചിത്വം)ജീവിതശൈലിയാക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top