ഉഴവൂരിനെതിരായ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നതായി മാണി.സി.കാപ്പന്‍

uzhavoor

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി.സി.കാപ്പന്‍.

പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നതായി അദ്ദേഹം അറിയിച്ചു. ടി.പി.പീതാംബരന്‍ ഏകാധിപതിയാണെന്ന് പറഞ്ഞിട്ടില്ല, മന്ത്രി സ്ഥാനത്തിനായി ആരേയും വാടകയ്‌ക്കെടുക്കാന്‍ ഉദ്ദേശമില്ലെന്നും മാണി.സി.കാപ്പന്‍ വ്യക്തമാക്കി.

കാപ്പന്റെ വാക്കുകള്‍ അനവസരത്തിലും അനാവശ്യവുമാണെന്ന് പാര്‍ട്ടി സംസ്ഥാന നേതാവും മുന്‍മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പ്രസ്ഥാവന പിന്‍വലിച്ച് കാപ്പന്‍ മാപ്പു പറയണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ഉഴവൂരിനെതിരായ പരാമര്‍ശം മോശമായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും അഭിപ്രായപ്പെട്ടു. കാപ്പന്‍ മാപ്പുപറയണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു.

നേരത്തെ, എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് പാര്‍ട്ടി ദേശീയ നേതാവായ മാണി സി. കാപ്പന്‍ രംഗത്തെത്തിയിരുന്നു. ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന് കാപ്പന്‍ തുറന്നടിച്ചു. ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാണി സി.കാപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും നിലവിലെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്പര്യം മാത്രമാണ് ഉഴവൂര്‍ വിജയനും സംരക്ഷിച്ചതെന്നും, ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി മാറിയെന്നും, അതിനാലാണ് വിജയനെ പുറത്താക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതെന്നും കാപ്പന്‍ പറഞ്ഞിരുന്നു.

മാത്രമല്ല, ചീത്ത വിളിച്ചെന്ന് കരുതി ആരും മരിച്ചു പോവില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Top