ഉന്നാവോ; പെണ്‍കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയ ബന്ധുവിനെ കാണാതായി

ലക്‌നൗ: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയ ബന്ധുവിനെ കാണാനില്ലെന്ന് കുടുംബം. ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധു കൂടിയായ ടിങ്കു സിംഗിനെയാണ് കാണാതായത്. ഇയാളെ പത്ത് ദിവസമായി കാണാനില്ലെന്നാണ് കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തേ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചിരുന്നു.

ഏപ്രില്‍ 9 ന് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ടിങ്കു സിംഗ് പിന്നീട് തിരികെ വന്നിട്ടില്ലെന്ന് മാഖി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സഹോദരന്‍ ഭൂപേന്ദ്ര പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് സിംഗ് പറഞ്ഞു.

ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുല്‍ദീപ് സിംഗിന്റെ ആളുകള്‍ ടിങ്കു സിംഗിനെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിനെതിരെ ടിങ്കു സിംഗിനെ കൊണ്ട് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

പത്ത് ദിവസമായി ടിങ്കുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും ടിങ്കുവിന്റെ കുടുംബങ്ങള്‍ തമ്മില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ടിങ്കുവിന്റെ അമ്മാവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ടിങ്കുവിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഏപ്രില്‍ മൂന്നിനല്ല നടന്നതെന്നും അമ്മാവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പീഡനം സംബന്ധിച്ച് പരാതി നല്‍കിയ ദിവസം തന്നെ പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ ഇദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ടിങ്കുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കാതെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആരോഗ്യനില വഷളായിട്ടും അഞ്ച് ദിവസവും ഇദ്ദേഹത്തെ അഞ്ച് ദിവസവും പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. പിന്നീട് ഏപ്രില്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം തൊട്ടടുത്ത ദിവസം മരിച്ചു.

Top