നഷ്ടമായ പേഴ്‌സ് ഉടമയെ തേടി തിരികെ എത്തി; പാഴ്‌സലിലൂടെ ഒപ്പം ഒരു കത്തും

wallet

ന്യൂഡല്‍ഹി: പതിനൊന്നു ദിവസം മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് പാഴ്‌സലായി തിരിച്ചെത്തിയ സന്തോഷത്തിലാണ് ഗുര്‍പ്രീത് സിങ്ങ്. പഴ്‌സ് മാത്രമല്ല ഒപ്പം ഒരു കത്തുമുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷച്ചതല്ല അങ്ങനെയൊരു തിരിച്ചു കിട്ടല്‍. ഗുര്‍പ്രീതിന്റെ തിരിച്ചു പഴ്‌സും, കത്തും ഫെയ്‌സ്ബുക്കില്‍ വൈറലാവുകയാണ്.

മാര്‍ച്ച് 15ന് ഡല്‍ഹി മെട്രോയില്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും ലാജ്പത് നഗറിലേക്കുളള യാത്രാമധ്യേയാണ് ഗുര്‍പ്രീതിന് തന്റെ പഴ്‌സ് നഷ്ടമാകുന്നത്. ലാജ്പതില്‍ എത്തിയപ്പോള്‍ മാത്രമാണ് പഴ്‌സ് നഷ്ടമായ കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഉടന്‍ തന്നെ മെട്രോ സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് മെട്രോ അധികൃതര്‍ വണ്ടിയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി പരിശോധന നടത്തി. വണ്ടി പരിശോധിച്ചെങ്കിലും പഴ്‌സ് കണ്ടെത്താനായില്ല. തുടര്‍ന്ന് അദ്ദേഹം തിരിച്ചറിയല്‍ രേഖകളുടെ പതിപ്പിന് അപേക്ഷിക്കാന്‍ നില്‍ക്കെയാണ് മാര്‍ച്ച് 26-ന് തപാല്‍ വഴി ഗുര്‍പ്രീതിനെ തേടി ഒരു പാഴ്‌സല്‍ എത്തിയത്.

പാഴ്‌സല്‍ തുറന്നപ്പോള്‍ ഗുര്‍പ്രീത് ശരിക്കും ഞെട്ടി. കാരണം പതിനൊന്നു മുമ്പു നഷ്ടമായ തന്റെ ഫഴ്‌സായിരുന്നു അതില്‍ കൂടാതെ ഒരു കത്തും. നോയിഡ സ്വദേശിയായ സിദ്ധാര്‍ത്ഥ് മെഹ്ത എന്നയാളാണ് പാഴ്‌സല്‍ അയച്ചത്. മെട്രോയില്‍ ഗുര്‍പ്രീത് അടുത്തിരുന്നു യാത്ര ചെയ്ത ആളായിരുന്നു അദ്ദേഹം.

‘ഡല്‍ഹി മെട്രോയില്‍ നിന്നാണ് നിങ്ങളുടെ പഴ്‌സ് ലഭിച്ചത്. ഈ കത്തിനൊപ്പം പഴ്‌സും അയക്കുന്നു. സഹോദരാ, അടുത്ത തവണ പഴ്‌സ് നന്നായി സൂക്ഷിക്കണം’, കൂടെ പുഞ്ചിരിക്കുന്ന ഒരു സ്‌മൈലിയും. ഗുര്‍പ്രീത് ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിന് നന്ദി അറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിന് നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും ലഭിച്ചു. സിദ്ധാര്‍ത്ഥ് മെഹ്തയെ പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തി. ഇരുവരും നാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top