ന്യൂഡൽഹി: ഒരു തവണ ചാർജ് ചെയ്താൽ 300 കിലോ മീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള കാർ നിർമിക്കാനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
ഗതാഗത രംഗത്ത് നൂറ് ശതമാനം വൈദ്യുതീകരണം എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് കുതിപ്പേകുന്നതാണ് രാജ്യത്തിന്റെ സ്വന്തം വാഹന നിർമാണ് കമ്പനിയായ മഹീന്ദ്രയുടെ ഈ തീരുമാനം.
മൊത്തത്തിൽ ഇലക്ട്രിക് സാങ്കേതിക വിദ്യയിലുള്ള വാഹനം നിർമിക്കുന്ന രാജ്യത്തെ ഏക കമ്പനിയാണ് മഹീന്ദ്ര. മാസം 200 യൂണിറ്റ് പുറത്തിറക്കാനുള്ള പദ്ധതികളാണ് കമ്പനി ആവിഷ്കരിക്കുന്നത്.
ഇപ്പോൾ മഹീന്ദ്രയിൽ നിന്നു പുറത്തിറക്കുന്ന മിനി കാർ ഇ2ഒ, സെഡാൻ ഇ-വെറിറ്റോ, മിനി പാസഞ്ചർ, ഗുഡ്സ് എന്നീ വിഭാഗങ്ങളിൽ വരുന്ന ഇ- സുപ്രോ, എന്നിവയ്ക്കു പുറമെ ഇനിയും പുതിയ മോഡൽ ഇറക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പവൻ ഗോയാങ്ക അറിയിച്ചു.
ഒരു തവണ ചാർജിൽ കുറഞ്ഞ മൈലേജ്, കൂടിയ വില, സൗന്ദര്യത്തിന്റെ അഭാവം എന്നി പോരായ്മകൾ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വില്പനയെ തളർത്തുന്നുണ്ട്. എന്നാൽ, ഈ കുറവുകൾ പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.