എം എം അക്ബര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ; ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും

MM_AKBAR

തിരുവനന്തപുരം: മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എം.എം അക്ബറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചെന്ന കേസില്‍ എം.എം. അക്ബറിനെതിരെ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയായിരുന്നു ഇയാള്‍.

കേസുമായി ബന്ധപ്പെട്ട് വിദേശ യാത്രക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് അക്ബറിനെ തടഞ്ഞുവെച്ച് കേരള പൊലീസിന് കൈമാറിയത്. സ്‌കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ ‘നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക’ എന്ന പാഠഭാഗം ആണ് വിവാദമായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സ്‌കൂള്‍ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ മേധാവി, കണ്ടന്റ് എഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് നേരത്തെ എറണാകുളത്ത് എത്തിച്ച് ചോദ്യംചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ഉണ്ടായിരുന്നു.

ഈ പാഠഭാഗം അനുചിതമാണെന്നു കണ്ടു അത് പഠിപ്പിക്കേണ്ടതില്ല എന്ന് അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് എം.എം അക്ബര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തിന് വിശദീകരണം നല്‍കിയിരുന്നത്. കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് എം.എം അക്ബര്‍ ഉള്‍പ്പെടെയുള്ള പീസ് സ്‌കൂള്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ത്തത്.

Top