മിനി ഇന്ത്യ ‘പിടിച്ച്’ മതേതര സഖ്യം , ഇനി . . ചെങ്കോട്ടയിലേക്കുള്ള ദൂരവും അകലെയല്ല !

Uttar Pradesh

ന്യൂഡല്‍ഹി: രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന യു.പി യില്‍ കാവിക്കോട്ടയെ പിടിച്ചുലച്ച് സമാജ് വാദി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരഖ്പൂരില്‍ 21,881 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രവീണ്‍കുമാര്‍ നിഷാദ് വിജയിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യോഗി ആദിത്യനാഥിന് ഇവിടെയുണ്ടായിരുന്നത്.

ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുരിലെ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് നാഗേന്ദ്ര സിങ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. 3,42,796 വോട്ടുകള്‍ പട്ടേലിന് ലഭിച്ചു. ബിജെപിക്ക് 2,83,183 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇവിടെ 19,334 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി മൗര്യ വിജയിച്ച മണ്ഡലമാണ് ഫൂല്‍പൂര്‍.

ബി.എസ്.പിയുടെ കൂടി പിന്തുണയോടെ മത്സരിച്ച സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരവധി വര്‍ഷങ്ങളായി കാവികോട്ടയായി കാത്ത ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ ഫുല്‍ പൂരിലും ബി.ജെ.പിയെ വിറപ്പിച്ച് മുന്നേറിയത്.

ലോക്‌സഭയില്‍ 80 അംഗങ്ങളാണ് യു പിയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ 71 സീറ്റിലും കഴിഞ്ഞ തവണ വിജയിച്ചത് ബി.ജെ.പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഉള്‍പ്പെടുന്ന സംസ്ഥാനമാണിത്.

കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബി.ജെ.പിയുടെ സകല പ്രതീക്ഷകളെയും തകര്‍ക്കുന്നതാണ് യു .പിയില്‍ നിന്നുള്ള ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രണ്ട് മണ്ഡലങ്ങളും ബി.ജെ.പിയെ കൈവിടുമെന്നകാര്യം ഉറപ്പായിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ് മാതൃക പിന്‍തുടര്‍ന്ന് വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യം ശാശ്വതമായാല്‍ അടിത്തറയിളകുമെന്ന കാര്യത്തില്‍ സംശയം വേണ്ടന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മോദിയുടെ രണ്ടാം ഊഴത്തിന് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഉപതിരഞ്ഞെടുപ്പ് ഫലം വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കെയാണ് അപ്രതീക്ഷിതമായി യുപിയില്‍ ഇപ്പോള്‍ തിരിച്ചടി നേരിടുന്നത്.

ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ ഐക്യം സ്വപ്നം കാണുന്ന ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനുമെല്ലാം വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് യു .പിയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ചരിത്ര മുന്നേറ്റം.

ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരില്‍ ജയിക്കേണ്ടതു ബിജെപിയുടെ അഭിമാനപ്രശ്‌നമാണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്നു ഫുല്‍പുര്‍. ഗോരഖ്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 37.39 ശതമാനവും വോട്ടാണു രേഖപ്പെടുത്തിയത്. യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണു ഗോരഖ്പുര്‍. യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റിന്റെ കൂറ്റന്‍ വിജയമാണു ബിജെപി നേടിയത്.

അതേസമയം, ബിജെപി-ജെഡിയു സംഖ്യം ഭരിക്കുന്ന ബിഹാറിലും അവര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടു. ഇവിടെ ലാലു പ്രസാദിന്റെ ആര്‍ജെഡിയാണ് മുന്നേറ്റമുണ്ടാക്കിയത്. ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് അലാം 61,988 വോട്ടുകള്‍ക്ക് വിജയിച്ചു. ആര്‍ജെഡി എംപിയുടെ മരണത്തെത്തുടര്‍ന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ കുമാര്‍ കൃഷ്ണ മോഹനിലൂടെ ആര്‍ജെഡി വിജയം നേടി. ജെഡിയു സ്ഥാനാര്‍ഥി അഭിറാം ശര്‍മയെ 35,036 വോട്ടുകള്‍ക്കാണു കൃഷ്ണ മോഹന്‍ തോല്‍പ്പിച്ചത്. എന്നാല്‍ സിറ്റിങ് മണ്ഡലമായ ഭഹാബുവയില്‍ ബിജെപിയുടെ റിങ്കി റാണി പാണ്ഡേ വിജയിച്ചു.


റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍

Top