കൂട്ട കുരുതിയുടെ ദൃക്‌സാക്ഷ്യത്തിൽ നിന്ന് തോക്കേന്തി കുട്ടി പട്ടാളക്കാരനിലേക്ക് . . !

child

മ്മയേയും സഹോദരനേയും കണ്‍മുന്നില്‍ വെച്ച് സലേക്ക തീവ്രവാദികള്‍ വെടിവെച്ചു കൊല്ലപ്പെടുത്തുന്നത് ഇന്നും ഒരു നീറ്റലായി ഫ്രെഡറിക് കൊണ്ടു നടക്കുകയാണ്. മനസിനെ നടുക്കിയ കൂട്ടക്കൊല നടന്ന് ഒരു മാസത്തിനിപ്പുറം അവന്‍ കൈയ്യില്‍ തോക്കേന്തിയ ഒരു പട്ടാളക്കാരനാണ്. 15 കാരനായ കുട്ടി പട്ടാളക്കാരന്റെ കണ്ണീരില്‍ പകയുടെ തീനാളം മാത്രമാണ് ബാക്കിയുള്ളത്.

3,00,00,0 കുട്ടികളാണ് നിലവില്‍ ലോകത്ത് പട്ടാളക്കാരായി ജോലി ചെയ്യുന്നത്. ഫെബ്രുവരി 12 കുട്ടികളെ പട്ടാളക്കാരാക്കുന്നതിനെതിരെയുള്ള അന്താരാഷ്ട്ര ദിനമാണ്.

ഒരുപാടു സന്തോഷത്തോടെയായിരുന്നു ഫ്രെഡറിക് ജീവിച്ചു വന്നത്. അമ്മ,അച്ഛന്‍ ചേട്ടന്‍, കുഞ്ഞനുജന്‍. പെട്ടന്നായിരുന്നു എല്ലാ സന്തോഷവും കെട്ടടങ്ങിയത്. സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു ആദ്യം സലേക്ക തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. സ്‌കൂളില്‍ പോകുന്നതിനിടെ വെടി ശബ്ദം കേട്ടതിനാല്‍ തിരിച്ച് വീട്ടിലെത്തി കുടുംബത്തോടൊപ്പം ഒളിച്ചിരിക്കുകയായിരുന്നു. പക്ഷെ തീവ്രവാദികള്‍ വാതില്‍ ചവുട്ടി പൊളിച്ച് ഉള്ളില്‍ വരികയും എതിര്‍ത്തു നിന്ന ചേട്ടനെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
.
kuttypattalam

ഇതു കണ്ട് ഉറക്കെ കരഞ്ഞ അമ്മയേയും കുഞ്ഞനുജനേയും അവര്‍ കൊന്നു. ഇതൊടെയാണ് പട്ടാളക്കാരനായി മാറണമെന്ന് തീരുമാനിച്ചത്. തുടര്‍ന്നാണ് ആഫ്രിക്കയുടെ സായുധ സേനയില്‍ ചേര്‍ന്നത്. തന്റെ കുടുംബത്തെ നശിപ്പിച്ചവരെ തീര്‍ക്കുക എന്ന ഒരു ലക്ഷ്യത്തോടെയാണ് പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഫ്രെഡറിക് പറയുന്നു.

പട്ടാളത്തില്‍ ചേരേണ്ട പ്രായമായിട്ടില്ലെന്ന് തന്നെ വിലക്കിയിരുന്നെങ്കിലും കുട്ടി പട്ടാളക്കാരനാകാന്‍ തന്നെയാണ് തീരുമാനം എന്നറിയിച്ചതോടെയാണ് അവര്‍ തന്നെ സ്വീകരിച്ചതെന്ന് ഫ്രെഡറിക് പറഞ്ഞു. അമ്മ മരിച്ചതോടെ എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ സാധിച്ചെന്നും കൗമാരക്കാരനായ കുട്ടി പട്ടാളക്കാരന്‍ പറഞ്ഞു.

ഫ്രെഡറികിനെ പോലെതന്നെ നിരവധി കുട്ടികള്‍ ഇതുപോലെ പട്ടാള കാമ്പിലെത്തിയിട്ടുണ്ട്. പരിശീലന കാമ്പിലെ ജീവിതം വളരെ ദുഷ്‌ക്കരമായിരുന്നെങ്കിലും ഫ്രെഡറിക് സന്തോഷവാനാണ്. കാമ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ വിഷമങ്ങള്‍ ഞാന്‍ മറക്കുന്നു. എന്നാല്‍ മനസിലിപ്പോഴും ഒരു ആളുന്ന തീയായി അമ്മയും ചേട്ടനും നിറഞ്ഞു നില്‍ക്കുകയാണെന്നും അവന്‍ പറഞ്ഞു.

childsoldier

ആഫ്രിക്കയിലെ പലയിടങ്ങളിലും സ്ഥിതി വളരെ മോശമാണെന്നും, മാനുഷിക പരിഗണന നല്‍കി എന്തെങ്കിലും ചെയ്യണമെന്നും റെഡ്‌ക്രോസ് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ ദശലക്ഷകണക്കിന് ജനങ്ങള്‍ അവരുടെ വീട് വിട്ട് പോവുകയാണെന്നും, പല കുട്ടികളേയും കുട്ടി പട്ടാളക്കാരായി അവര്‍ കടത്തി കൊണ്ടു പോവുകയാണെന്നും യുഎന്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതേ സമയം, 2016-ല്‍ മാത്രം 50 ആണ്‍കുട്ടികളും, 24 പെണ്‍കുട്ടികളും ഇത്തരം ഗ്രൂപ്പുകളിലേക്ക് ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ കുട്ടി പട്ടാളക്കാര്‍

ഇറാഖില്‍ ഐഎസ് തീവ്രാവാദ ഗ്രൂപ്പുകളില്‍ ചാവേറുകളായാണ് കുട്ടികളെ എടുക്കുന്നത്. 168 ആണ്‍കുട്ടികളാണ് ഇത്തരത്തില്‍ ഈ ഗ്രൂപ്പില്‍ എത്തിയിരിക്കുന്നത്. പതിനൊന്നു വയസുള്ള കുട്ടികളാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്.

-ലിബിയയില്‍ ഐഎസ് തീവ്രവാദികള്‍ കുട്ടികള്‍ക്കായി ഒരു ട്രെയിനിഗ് കാമ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

-സോമാലിയയില്‍ 2016-ല്‍ 1915 കുട്ടികള്‍ അല്‍സഹബ ഗ്രൂപ്പിലേക്ക് നിര്‍ബന്ധിച്ച് ചേര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

-സൗത്ത് സുഡാനില്‍ 1000-ലധികം കുട്ടികളും, സിറിയയില്‍ 815 കുട്ടികളും തീവ്രവാദ ഗ്രൂപ്പിന് വേണ്ടി ജോലി ചെയ്യുകയാണ്. ഇതില്‍ ഇതുവരെ 37 പേര്‍ കൊല്ലപ്പെട്ടതായും, 17 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘കുട്ടികളെ അവരുടെ പഴയ ജീവിതത്തിലേക്ക് കൊണ്ടു വരണം, അവര്‍ക്ക് നല്ലൊരു കുട്ടിക്കാലം വേണമെന്നും, നല്ല വിദ്യാഭ്യാസവും നല്ലജീവിതവും നല്‍കിയാല്‍ അവര്‍ രക്ഷപ്പെടുമെന്നും കുട്ടി പട്ടാളക്കാരുടെ സംഘടനയുടെ ദേശീയ കോര്‍ഡിനേറ്ററായ എറിക് മുഗാംബെ പറഞ്ഞു.

childsoldier

കുട്ടികളെ യുദ്ധ മുഖത്തേക്ക് ഇറക്കുന്ന പല രാജ്യങ്ങളും ഇപ്പോഴുമുണ്ട്. നിലവില്‍ അമ്പതോളം രാജ്യങ്ങളില്‍ ഇപ്പോഴും കുട്ടികളെ യുദ്ധത്തില്‍ ഉപയോഗിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവ പ്രധാന രാജ്യങ്ങളാണ്.

അതൊടൊപ്പം തന്നെ ഇവരെ ലൈംഗീക ആവശ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. പട്ടാളക്കാരാകാന്‍ എത്തിയ പല കുട്ടികളും ഫ്രെഡറികിനെ പോലെ പല അനുഭവങ്ങളില്‍ നിന്നെത്തിയവരാണ്. അതുകൊണ്ടു തന്നെ യുദ്ധത്തെയൊ, വെടിയുണ്ടയെയോ അവര്‍ക്ക് പേടിയില്ല. എന്തും നേരിടാനുള്ള മനസുറപ്പോടെയാണ് അവര്‍ പട്ടാളത്തിലേക്കെത്തുന്നത്.

റിപ്പോര്‍ട്ട്: സുമി പ്രവീണ്‍

Top