ശനിയാഴ്ച മുതല്‍ ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബർ മുതൽ ഗതാഗതനിയമം ലംഘിച്ചവർക്ക് മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്, ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും. രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്.

2016 ഒക്ടോബറിലാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചതെങ്കിലും ചില ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കിയ സ്ഥലങ്ങളിൽ 20 ശതമാനം വരെ അപകടങ്ങളിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും നിയമം കൂടുതൽ കർശനമായി നടപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സുപ്രീംകോടതി വിധി വന്ന 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങൾ ലംഘിച്ചതിനു പിടിക്കപ്പെട്ടവരുടെ ലൈസൻസുകളാണ് മൂന്നു മാസത്തേക്ക് റദ്ദാക്കുക. അതിനുശേഷം ലൈസൻസ് പുതുക്കി നല്കും. കേരളത്തിലൊട്ടാകെ 1,58,922 പേരുടെ ലൈസൻസ് ശനിയാഴ്ച മുതൽ സസ്പെൻഡ് ചെയ്യപ്പെടുമെന്നാണ് വിവരം. മദ്യപിച്ചു വാഹനമോടിക്കുക. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിത വേഗതയിൽ വാഹനമോടിക്കുക, സിഗ്നൽ ലംഘിക്കുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങളെല്ലാം നടപടിയുടെ പരിധിയിൽ വരും.

ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് ശനിയാഴ്ച തന്നെ തുടക്കം കുറിക്കും. ഇതിനായി എല്ലാ ആർടിഒ ഓഫിസുകളിലും പ്രത്യേക വിഭാഗം പ്രവർത്തനമാരംഭിക്കും. മോട്ടോർവാഹന വകുപ്പും പൊലീസും പിടികൂടിയ ഗതാഗതനിയമ ലംഘനങ്ങൾ ഒന്നിച്ചു പരിഗണിച്ചാകും നടപടി സ്വീകരിക്കുക.

Top