മോദിയെ കണ്ടുപഠിക്കാന്‍ ഭരണാധികാരികളോട് മുന്‍ പാക്ക് സൈനിക മേധാവി . .

ദുബായ്: ഇന്ത്യയുടെ വിദേശ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്‌ക്രിയമാണെന്നും, രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കാനും പര്‍വേസ് മുഷറഫ് അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ എന്തെങ്കിലും ബഹുമാനം കിട്ടുന്നുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കൂ. മോദി പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്. എന്തിനാണ് ലഷ്‌കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മള്‍ അംഗീകരിച്ചത്?- മുഷറഫ് ചോദിച്ചു.

ദുബായിലെ വസതിയില്‍, പാക്കിസ്ഥാനിലെ ദുനിയ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമര്‍ശങ്ങള്‍.

പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യവും മുഷറഫ് പരാമര്‍ശിച്ചു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും, തന്റെ ഭരണകാലത്ത് പാക്കിസ്ഥാന്‍ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷറഫ് പറഞ്ഞു.

ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് ഇപ്പോള്‍ ദുബായിലാണ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കല്‍ തുടങ്ങിയവയാണ് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി മുഷറഫിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Top