കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിക്ടറിന്റെ ഭാര്യ ലതാ മേരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പൊലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മൂത്തകുട്ടിയെ കൂടുതല്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഭാര്യയുടെ പങ്ക് വ്യക്തമായത്.
ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. സംഭവത്തില്‍ അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മുത്തച്ഛന്‍ വിക്ടറിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് ഭാര്യ ലത മേരിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയേയും അമ്മയേയും കേസില്‍ സാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നില്‍ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്.
എന്നാല്‍, വിക്ടര്‍ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയുടെ നിര്‍ണായകമായ മൊഴിയാണ് സംശയത്തിന്റെ മുന മുത്തശ്ശിയിലേക്കും നീങ്ങാന്‍ കാരണമായത്.
മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തില്‍ മൂത്തകുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ മുത്തശ്ശിക്കും അമ്മയ്ക്കും പീഡനവിവരം അറിയാമായിരുന്നുവെന്ന മൊഴിയാണ് ലഭിച്ചത്.
മുത്തശ്ശി ഒരു അഗതിമന്ദിരത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ഈ സ്ഥലം പൊലീസ് കാവലിലാണ്.
നേരത്തെ, മരിച്ച പത്തുവയസ്സുകാരിയുടെയും സഹോദരിയുടെയും പേരില്‍ നാലു ലക്ഷം രൂപവീതം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛന്‍ വിക്ടര്‍ പറഞ്ഞിരുന്നതായും മൂത്തപെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
കുട്ടികളുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഇളയകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.