പാര്‍ത്ഥസാരഥി ക്ഷേത്രം ഏകപക്ഷീയമായി ഏറ്റെടുത്തത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതെന്ന്

kummanam rajasekharan

തിരുവനന്തപുരം: മതേതരസര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏകപക്ഷീയമായി ഏറ്റെടുത്തത് മതേതര മൂല്യങ്ങള്‍ക്കും സാമാന്യ മര്യാദയ്ക്കും നിരക്കാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇരുട്ടിന്റെ മറവില്‍ പൊലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മത സ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണ്. വിവിധ മതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

ക്രൈസ്തവ സഭകളിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും, മോസ്‌ക്കുകളിലെ ഭരണപരമായ തര്‍ക്കങ്ങളുടെയും പേരില്‍ അവയുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസികള്‍ക്ക് ഭരണഘടനാപരമായ മത സ്വാതന്ത്ര്യം ഉള്ളതിനാലാണ് മതേതരസര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്. എന്നാല്‍ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് കേരളത്തിലെ പ്രശസ്തവും പ്രമുഖവുമായ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ചൊവ്വാഴ്ച ഏറ്റെടുത്തത്.

ഭക്തജനങ്ങള്‍ ചേര്‍ന്ന് ഭരണം നടത്തുന്ന ഈ ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് പലവട്ടം ശ്രമിച്ചതാണ്. അപ്പോഴെല്ലാം ഭക്തജനങ്ങള്‍ പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ ബോര്‍ഡ് അധികൃതര്‍ പിന്മാറി. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്ക് കാത്തിരിക്കാതെ ഇപ്പോള്‍ പോലീസിന്റെയും, കയ്യൂക്കിന്റെയും ബലത്തില്‍ ക്ഷേത്രം കൈയടക്കിയത് പ്രതിഷേധാര്‍ഹമാണ്.

ക്ഷേത്ര ഭരണത്തിലുള്ള ജനാധിപത്യ വികേന്ദ്രീകൃത സംവിധാനത്തെ അട്ടിമറിച്ച് സര്‍ക്കാരിന്റെ കേന്ദ്രീകൃത ഭരണ വ്യവസ്ഥയിലേക്ക് ക്ഷേത്രത്തെ കൊണ്ടുവരുന്ന സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണ്. ഇതിനെതിരെ എല്ലാ മതവിശ്വാസികളും രംഗത്തുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

Top