കുമാരസ്വാമി ആര്‍ക്കാണ് കൈ കൊടുക്കുക ? പ്രതീക്ഷയോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം

ബംഗലുരു: ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ജെ.ഡി.എസിലേക്ക്. ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്ന ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് ഉറപ്പായതോടെ ജെ.ഡി.എസിനെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ബി.ജെ.പിക്ക് ലഭിക്കുന്ന സീറ്റിനെ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് സീറ്റ് മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്ന കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നതാണ് കര്‍ണാടക നേതാക്കള്‍ നല്‍കുന്ന വാഗ്ദാനം. ജെ ഡി എസ് നാല്‍പതിലതികം സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക തൂത്ത് വരാന്‍ ഈ സഖ്യം വഴി സാധ്യമാകും എന്നതിനാല്‍ ചെറിയ വിട്ടുവീഴ്ച ചെയ്യാമെന്നുള്ള നിലപാടിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം.

അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഫലം പൂര്‍ണ്ണമായും പുറത്ത് വരുന്നതിനു മുന്‍പ് തന്നെ സഖ്യചര്‍ച്ച പുരോഗമിക്കുന്നത്. അതേ സമയം ദേവഗൗഡയെ കയ്യിലെടുത്ത് മന്ത്രിസഭയുണ്ടാക്കാന്‍ പറ്റുമോ എന്ന കാര്യം കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിക്കുന്നുണ്ട്. ഗുലാം നബി ആസാദാണ് ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

ബി.ജെ.പിയുമായി ചേര്‍ന്നാല്‍ മുസ്ലീം വോട്ടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന ആശങ്ക ദേവഗൗഡയ്ക്കുണ്ട്. ഇക്കാര്യം മകന്‍ കുമാരസ്വാമിയോടും ഗൗഡ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ മനസ്സുതുറന്നിട്ടില്ല.

കക്ഷിനില

ബി.ജെ.പി- 104

കോണ്‍ഗ്രസ്സ്- 78

ജെ.ഡി.എസ്- 37

മറ്റുള്ളവര്‍- 3

Top