പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നായനാരുടെ മകന്‍ രംഗത്ത്

കൊച്ചി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇകെ നായനാരുടെ ചരമദിനത്തില്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നായനാരുടെ മകന്‍ രംഗത്ത്.

മനോരമ ദിനപത്രത്തില്‍ കെപി കൃഷ്ണകുമാറെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങളുള്ളത്.

‘നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു’ എന്ന തലക്കെട്ടോടെയാണ് ലേഖനം. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് ലേഖനത്തില്‍ കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ ലേഖനത്തില്‍ പറയുന്നു.

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്ന രീതിയില്‍ നായനാര്‍ വേര്‍തിരിച്ചുകണ്ടിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന്‍ അകറ്റി നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ്‌ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.

അപ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും. നായനാര്‍ പറഞ്ഞതല്ലെ എന്ന് പറഞ്ഞ് ജനം അത് ലഘൂകരിച്ച് കാണുമെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

ഓരോ പദ്ധതി രൂപകല്‍പ്പന ചെയ്യുമ്പോളും സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കുമെന്ന് അച്ഛന്‍ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. പതിനൊന്ന് വര്‍ഷം കേരളാ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത്. ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നിലവില്‍ ശാസ്തമംഗലത്ത് താമസിക്കുന്ന കൃഷ്ണകുമാര്‍, സിപിഐഎം അംഗമാണ്.

Top