കൊച്ചി: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസില്‍ അരാജകത്വം നിലനിന്നിരുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്ക് എതിരെ പിരിച്ചു വിടല്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
കേരള പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസിലെ ഇത്തരം ക്രിമിനലുകൾക്ക് എതിരെ പിരിച്ചു വിടൽ ഉൾപ്പെടെ കർശന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം.
സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു തരത്തിലും മങ്ങൽ ഏറ്റിട്ടില്ല.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് ഇടപെടും.എന്നാൽ സർക്കാർ അത്തരം വിഷയങ്ങളോട് സ്വീകരിക്കുന്ന സർക്കാർ നിലപാടാണ് വിലയിരുത്തേണ്ടത്. സർക്കാർ ജനങ്ങളുടെ പക്ഷത്താണ്. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷൻ തലപ്പത്തുണ്ടായിരുന്ന ചിലരാണ് ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് പോലീസിൽ അരാജകത്വം നിലനിന്നിരുന്നു. എൽ ഡി എഫ് സർക്കാർ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പോലീസ് ആക്റ്റ് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കേണ്ടത്. അത് അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചേ മതിയാവൂ.