ബിജെപി ആക്രമണങ്ങള്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താനുള്ള ശ്രമം ; കോടിയേരി

kodiyeri Balakrishnan

കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്നത് ആസൂത്രിത അക്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജില്ലാ സെക്രട്ടറി പി മോഹനനെ കൊലപ്പെടുത്താനായിരുന്നു ശ്രമം, തലനാരിഴയ്ക്കാണ് മോഹനന്‍ രക്ഷപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. 20ഓളം പാര്‍ട്ടി ഓഫീസുകളാണ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തകര്‍ത്തിരിക്കുന്നത്. എകെജി ഭവനിലെ ആക്രമണത്തിന്റെ തുടര്‍ച്ചയാണിപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നത്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അമിത് ഷായുടെ തന്ത്രമാണിതെന്നും കോടിയേരി വിമര്‍ശിച്ചു.

ബിജെപി ആക്രമണങ്ങള്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ എ കെ ജി ഭവന് നേരെ ആക്രമണം നടത്തി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്തത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ്. സി പി എം നേതാക്കന്‍മാരെ ഡല്‍ഹിയില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നും അക്രമിക്കുമെന്നും യുവ മോര്‍ച്ച നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി എകെജി ഭവനില്‍ വന്ന് സീതാറാം യെച്ചൂരിയെ ആക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Top