ആര്‍.എസ്.എസ് തലവന്റെ ശബ്ദമാണ് ആന്റണിയിലൂടെ പുറത്തുവന്നതെന്ന് കോടിയേരി

kodiyeri

ചെങ്ങന്നൂര്‍: ബിജെപിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് തലവന്റെ ശബ്ദമാണ് ആന്റണിയിലൂടെ പുറത്തു വന്നതെന്ന് കോടിയേരി പറഞ്ഞു. ബിജെപിക്കാരോട് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് ഇത് ആദ്യമായാണ്. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് അംഗീകരിച്ച നയമാണോ ഇതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂരില്‍ ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസും കോണ്‍ഗ്രസ്സും നടത്തുന്നത്. കേവലം രണ്ട് വോട്ടുകള്‍ക്കു വേണ്ട് ആന്റണി ചെങ്ങന്നൂരില്‍ അവസരവാദ നിലപാടെടുത്തു. മതനിരപേക്ഷതയ്ക്കും വികസനത്തിനും വേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്. വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രചരണമാണ് തങ്ങള്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളിലെല്ലാം മാണി യുഡിഎഫുകാരനാകും. ഈ സമയത്ത് മാത്രം മാണിക്ക് യുഡിഎഫിനോട് ഇത്രയധികം സ്‌നേഹം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് മനസിലാകുന്നില്ലെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്നും യുഡിഎഫും എന്‍ഡിഎയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top