തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചതായി പരാതി ഉന്നയിച്ച് എന്‍ജിനീയര്‍

threatening note

പാട്‌ന: ബാഹാറില്‍ യുവ എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയായ ദുര്‍ഗശരണിനെ(30)യാണ് തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചതായി പരാതി എത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതെന്നാണ് വിവരം.

ജന്‍ദഹ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സലാഹയില്‍ വെച്ച് ദുര്‍ഗശരണിനെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സുഹൃത്തുമൊന്നിച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടക്കുന്നത്. ദുര്‍ഗശരണിനെ കാറില്‍ കയറ്റി കൊണ്ടുപോയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീട്ടില്‍ വിവരമറിച്ചു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് പറഞ്ഞ് യുവാവിന്റെ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാഗോപൂരിലെ കാമേശ്വര്‍സിങ് എന്നയാളുടെ വീട്ടില്‍ നിന്ന് ദുര്‍ഗശരണിനെ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന് ദുര്‍ഗശരണ്‍ പൊലീസിനോട് പറഞ്ഞു. അരവിന്ദ് റായ് എന്നയാളുടെ മകളായ പ്രിയങ്ക കുമാരി(22)യെയാണ് ദുര്‍ഗശരണ്‍ വിവാഹം ചെയ്തത്.

ദുര്‍ഗശരണും താനും അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ വന്‍തുക സ്ത്രീധനം വേണമെന്ന് ദുര്‍ഗശരണ്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതിനുപിന്നാലെ ബന്ധം ഉപേക്ഷിച്ചെന്നും പ്രിയങ്കാ കുമാരി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പിതാവ് അരവിന്ദ് റായ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top