ചികില്‍സാ വില്‍പത്രവും കലക്ടര്‍ അനുമതിയും വേണം; ദയാവധത്തിന് കരട് രേഖ തയാറായി

തിരുവനന്തപുരം: കേരളത്തില്‍ ദയാവധം അനുവദിക്കുന്നതിനുളള കരട് രേഖ തയാറായി. രോഗം ഭേദമാകില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ദുരിതജീവിതം വെടിയാന്‍ ചികിത്സയും കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഒഴിവാക്കുന്നതിനായി സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന്, കോടതിവിധി നടപ്പാക്കാന്‍ രൂപരേഖ തയാറാക്കാനായി രാജഗോപാല്‍ അധ്യക്ഷനായി വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു കരട് തയാറാക്കിയിരിക്കുന്നത്.

രോഗിതന്നെ മുന്‍കൂര്‍ ചികിത്സാ വില്‍പത്രം തയാറാക്കിയിരിക്കണമെന്നും, വില്‍പത്രം നടപ്പാക്കണമെങ്കില്‍ ആദ്യം ചികില്‍സിക്കുന്ന ഡോക്ടര്‍ അല്ലെങ്കില്‍ രോഗി കഴിയുന്ന ആശുപത്രി വകുപ്പുമേധാവിയും മൂന്നു വിദഗ്ധ ഡോക്ടര്‍മാരുമുള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം, അവര്‍ രോഗിയെ പരിശോധിച്ചു സ്ഥിതി വിലയിരുത്തിയശേഷം, ആദ്യ ബോര്‍ഡിന്റെ നിലപാടിനോടു യോജിക്കുന്നുവോയെന്നു വ്യക്തമാക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം നടപ്പാക്കാനാകൂ. ഓരോ ജില്ലയിലും കുറഞ്ഞപക്ഷം ഇരുപത്തിയഞ്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Top