സംസ്ഥാനത്ത് പനി വ്യാപിക്കുന്നു, ഇന്ന് മൂന്നുപേര്‍ മരിച്ചു, മോണിട്ടറിങ് സെല്ലുകള്‍ ഉടന്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം മൂന്നുപേര്‍ പനി ബാധിച്ച് മരിച്ചു.

തിരുവനന്തപുരത്ത് രണ്ടുപേരും കോഴിക്കോട്ട് ഒരാളുമാണ് മരിച്ചത്. 183 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒമ്പതുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.

23,578 പേര്‍ ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മോണിട്ടറിങ് സെല്ലുകള്‍ ഉടന്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

മോണിട്ടറിങ് സെല്ലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മരുന്നുലഭ്യത, ശുചിത്വ നിലവാരം എന്നിവ സംബന്ധിച്ച പരാതികള്‍ സെല്ലില്‍ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെയെണ്ണം 118 ആയി. തൃശ്ശൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

Top