സസ്‌പെന്‍ഷനു പിന്നാലെ ജേക്കബ് തോമസിന്റെ വിദേശ യാത്ര അനുമതി സര്‍ക്കാര്‍ നിഷേധിച്ചു

തിരുവനന്തപുരം: സസ്‌പെന്‍ഷനു പിന്നാലെ ജേക്കബ് തോമസിന്റെ വിദേശ യാത്ര അനുമതിയും നിരസിച്ച് സര്‍ക്കാര്‍. വിവിധ സര്‍വകലാശാലകളില്‍ ക്ലാസെടുക്കുന്നതിന് അടക്കം അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണു ചീഫ് സെക്രട്ടറി നിഷേധിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നിഷേധിച്ചതെന്നാണു സൂചന. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണു വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചൂണ്ടികാട്ടിയത്.

കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ സര്‍ക്കാര്‍ രണ്ടാമതും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് തോമസ് ജേക്കബിനെ സസ്‌പെന്‍ഡു ചെയ്തിരുന്നത്.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് മന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കള്‍ക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ടു കര്‍ശന നടപടി എടുത്തതായിരുന്നു സര്‍ക്കാരുമായി ഇടയാനുള്ള കാരണം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പൊതു ചടങ്ങിലും സമൂഹ മാധ്യമങ്ങള്‍ വഴിയും സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടര്‍ന്നു അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.

അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണു ജേക്കബ് തോമസ് മാര്‍ച്ച് 29 നു സര്‍ക്കാരിനെ സമീപിച്ചത്. ഈ മാസം 25 മുതല്‍ ഒരു മാസത്തെ വിദേശ സന്ദര്‍ശനത്തിനുള്ള അനുമതിയാണു തേടിയത്.

Top