കത്തുവക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കും

suprm-court

ന്യൂഡല്‍ഹി: കത്തുവക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണ ചണ്ഡിഗഡിലേക്കു മാറ്റുക, കേസ് സിബിഐയ്ക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിലാണ് ഇന്ന് വാദം കേള്‍ക്കുക.

കത്തുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ പ്രകാരം വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ജനുവരി 10-ന് ന്യൂനപക്ഷ വിഭാഗക്കാരിയായ എട്ടുവയസുകാരിയെ ജമ്മുവിലെ കത്തുവയ്ക്കു സമീപത്തു നിന്നു കാണാതാകുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹവും സമീപത്തെ ക്ഷേത്രത്തിന്റെ സമീപത്തു നിന്നാണ് കണ്ടെത്തിയത്.

വിചാരണ ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ പിതാവും കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. കുടുംബത്തിനും അഭിഭാഷകയ്ക്കും നേരെ ഭീഷണിയുണ്ടെന്ന പരാതിയുന്നയിച്ചുകൊണ്ടാണ് കേസ് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

അതേസമയം നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു കത്തുവ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. മകള്‍ക്കു നീതി ലഭിക്കുക മാത്രമാണു തന്റെ ലക്ഷ്യമെന്നും പൊലീസ് അന്വേഷണത്തില്‍ സംതൃപ്തനാണെന്നും നീതി നടപ്പാകും വരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രായപൂര്‍ത്തിയാകാത്ത ആളുള്‍പ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.

Top