ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്തുന്നതിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ കോണ്‍ഗ്രസ്സും ജെഡിഎസും കോടതിയുടെ തീരുമാനത്തെ അനുകൂലിച്ചു.
വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും സുപ്രീംകോടതി തള്ളി. യെദിയൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമോ എന്നു സുപ്രീം കോടതി ചോദിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനം എടുത്തതെങ്ങനെയെന്നും ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്തുകള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം.
കോടതിയില്‍ നല്‍കിയ യെദ്യൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം നല്‍കിയ കത്തില്‍ പേരുകള്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ ബിജെപിയുടെ കത്തുകളില്‍ വലിയ ഒറ്റകക്ഷിയെന്നും പുറമേ നിന്ന് പിന്തുണയുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.
ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും മുകുള്‍ റോഹ്തഗി വാദിച്ചു. സര്‍ക്കാരിയ റിപ്പോര്‍ട്ടും ബൊമ്മ കേസ് വിധിയും പരാമര്‍ശിച്ചായിരുന്നു വാദം. 95 ശതമാനം ആളുകളും തെരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദിച്ചു. മനു അഭിഷേക് സിങ്വി, കബില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി വന്‍ അഭിഭാഷക നിര തന്നെയാണ് കോടതിയിലുള്ളത്.
കര്‍ണാടക നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെയാണ് ഇത്തരത്തില്‍ ഒരു കേസിന് തുടക്കമായത്. 104 അംഗങ്ങളുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. എഴുപത്തെട്ട് അംഗങ്ങളുള്ള ബി.ജെ.പിയും 38 അംഗങ്ങളുള്ള ജെ.ഡി.എസും തെരഞ്ഞെടുപ്പിനു ശേഷം സഖ്യം രൂപീകരിച്ചതോടെയാണ് കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം ആര്‍ക്ക് ലഭിക്കുമെന്ന ചോദ്യം ഉയര്‍ന്നു വന്നത്.