ന്യൂഡല്‍ഹി: കര്‍ണാടകക്ക് തിരിച്ചടി നാല് സംസ്ഥാനങ്ങളില്‍ നല്‍കാനുറച്ച് കോണ്‍ഗ്രസ് . കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും യു.പി.എ സഖ്യകക്ഷിയായ ആര്‍.ജെ.ഡി വലിയ കക്ഷിയായ ബീഹാറിലും മന്ത്രിസഭയുണ്ടാക്കാന്‍ വലിയകക്ഷിയെ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം.എല്‍.എമാരോട് ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയില്‍ മന്ത്രിസഭാ രൂപീകരണ ആവശ്യമുയര്‍ത്തി 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണും. ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡിയുടെ നേതാവ് തേജസ്വി യാദവ് മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു.
2017ല്‍ നടന്ന ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ വലിയ കക്ഷിയെ തഴഞ്ഞ് ബി.ജെ.പിയെയാണ് ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. ഗോവയില്‍ 40 അംഗനിയമസഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 12 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പിയെയാണ് ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. ബി.ജെ.പി, എം.ജെ.പി, ജി.എഫ്.പി പാര്‍ട്ടികളുടെ സഖ്യം ഭരണംനേടി. മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റുകളില്‍ 28 എണ്ണം നേടി കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയായി എന്നാല്‍ 21 സീറ്റുള്ള ബി.ജെ.പി മുന്നണി മന്ത്രിസഭയുണ്ടാക്കി.
മേഘാലയയില്‍ 60 സീറ്റില്‍ 21 സീറ്റുനേടി കോണ്‍ഗ്രസ് വലിയപാര്‍ട്ടിയായി കേവലം 2 സീറ്റുമാത്രമുള്ള ബി.ജെ.പി ഇവിടെ കൂട്ടുമന്ത്രിസഭയുണ്ടാക്കി ഭരിച്ചു. ബീഹാറില്‍ 80 സീറ്റുള്ള ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇവിടെ 70 സീറ്റുള്ള ജെ.ഡി.യു നേതാവ് നിധീഷ്‌കുമാറാണ് ബി.ജെ.പി സഖ്യത്തില്‍ ഭരിക്കുന്നത്. നേരത്തെ ആര്‍.ജെ.ഡി, ജെ.ഡി.യു കോണ്‍ഗ്രസ് മഹാസഖ്യമുണ്ടാക്കി മത്സരിച്ചാണ് ബി.ജെ.പിയെ തോല്‍പ്പിച്ച് നിധീഷ് മുഖ്യമന്ത്രിയായത്. പിന്നീട് ലാലുപ്രസാദുമായി തെറ്റി നിധീഷ് ബി.ജെ.പി പിന്തുണയോടെ ഭരണം തുടരുകയായിരുന്നു.
കര്‍ണാടകയില്‍ ഭൂരിപക്ഷ മുന്നണിയെ അവഗണിച്ച് വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്നണിയെയല്ല വലിയ ഒറ്റകക്ഷിയെയാണ് മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്ന് സുപ്രീം കോടതി വിധിച്ചാല്‍ നാലു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടിയാകും.