കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്തും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായെന്നും 2018 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്നും കിയാല്‍ എം.ഡി. പി. ബാലകിരണ്‍.

സെപ്റ്റംബറോടെ കണ്ണൂര്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യുമെന്നും ബാലകിരണ്‍ പറഞ്ഞു.

ജനുവരി ആദ്യം റഡാര്‍ സെറ്റിങ് പൂര്‍ണമാകും. ജനുവരി 31-ന് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകും. വിമാനത്താവളത്തിനായി പ്രദേശത്തുനിന്ന് കുടിയൊഴിക്കപ്പെട്ട കുടുംബങ്ങളില്‍നിന്ന് 45 പേര്‍ക്ക് ജോലിനല്‍കും. ഇതില്‍ 22 പേരുടെ നിയമനം പൂര്‍ത്തിയാവുന്നുണ്ട്. മറ്റുമേഖലകളില്‍ രണ്ടായിരത്തോളം തൊഴിലവസരമുണ്ടാകും ഒപ്പം പരോക്ഷമായി ഇതിന്റെ പത്തിരട്ടിയോളം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്‌സികള്‍ക്കും 25 ബസുകള്‍ക്കും ഒരേ സമയം പാര്‍ക്കിങ് സൗകര്യമുണ്ട്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ് സെപ്റ്റംബര്‍വരെ നീളാന്‍ കാരണം.

48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്‌കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാവും. ഇവയുടെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ്. ഇതുവരെ 2061 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി. 95,000 ചതുരശ്രമീറ്റര്‍ ആണ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വലുപ്പം.

Top