രാഷ്ട്രീയ പ്രവേശനം വൈകുന്നത് തെറ്റുകള്‍ ഒഴിവാക്കാന്‍; രജനിക്കെതിരെ പറയാതെ പറഞ്ഞ് കമല്‍

rajani-kamal

ടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് തമിഴിലിലെ ഇതിഹാസങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചായിരുന്നു. ആദ്യം രാഷ്ട്രീയ പ്രവേശനവുമായി മുന്നോട്ട് വന്നത് കമലഹാസനാണെങ്കിലും രജനികാന്താണ് ആദ്യം കളത്തിലിറങ്ങിയത്. തന്റെ ജന്മദിനത്തിലാണ് കമല്‍ രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തുവിട്ടത്.

അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം കമല്‍ മൗനത്തിലായിരുന്നു. താന്‍ മുന്നോട്ട് വെച്ച രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് രജനിയുടേതുമെന്നറിഞ്ഞതിനു ശേഷമാണ് കമല്‍ പൂര്‍ണമായും മൗനത്തിലായത്.

എന്നാല്‍, ഒടുവില്‍ കമല്‍ തന്റെ മൗനം വെടിഞ്ഞു. ഇത്തവണത്തെ ആനന്ദ വികടന്‍ തമിഴ് വാരികയിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനം വൈകുന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ നിലപാട് വെളിപ്പെടുത്തിയത്.

രാഷ്ട്രീയത്തിലേക്ക് വരാന്‍ എന്തുകൊണ്ടാണ് ഇത്ര വൈകുന്നതെന്നും, കാര്യങ്ങള്‍ എവിടെ വരെയായി എന്നുമുള്ള നിരവധി ചോദ്യം ഇടയ്ക്കിടെ തനിക്കു നേരെ ഉയരുന്നുണ്ടെന്ന് താന്‍ അറിയുന്നുണ്ടെന്ന് കമല്‍ പറഞ്ഞു. ഒരു സിനിമയുടെ നിര്‍മ്മാണം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ അതിന്റെ കഥയെന്തെന്നു ചോദിക്കുന്നതു പോലെയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘എന്നാല്‍ സിനിമയില്‍ തന്റെ തിരക്കഥ മറ്റുള്ളവര്‍ തട്ടിയെടുക്കുമെന്നും, നമ്മള്‍ സിനിമ ചെയ്യുന്നതിനു മുമ്പ് അവര്‍ അത് ചെയ്യുമെന്നുമുള്ള ഭയമുണ്ട്. ഇതേ ഭയം തനിക്ക് രാഷ്ട്രീയത്തിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജനികാന്തിനെതിരെയുള്ള ഒളിയമ്പാണെങ്കിലും, രജനികാന്തിന്റെ പേരെടുത്തു പറയാതെ തന്നെ കമല്‍ഹാസന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയെന്ന് പൊതുവെ സംസാരങ്ങളുണ്ട്. എന്തു കാര്യങ്ങള്‍ പറയുമ്പോഴും ശ്രദ്ധിക്കണമെന്നും, പറയേണ്ട കാര്യങ്ങള്‍ മാത്രം പറയണമെന്നും കമല്‍ വ്യക്തമാക്കി.

Top