ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്ക് ; രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇവ.

കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. രോഹിത് വെമുല, കാഷ്മീര്‍, ജെഎന്‍യു എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നില്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഉദാഹരമാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നും കമല്‍ ചൂണ്ടിക്കാട്ടി.

‘ഇന്‍ ദ ഷെയ്ഡ് ഓഫ് ഷോലന്‍ ചിനാര്‍’ (കാഷ്മീര്‍ വിഷയം) ‘മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്’ (ജെഎന്‍യു പ്രക്ഷോഭം), ദ അണ്‍ബെയറിംഗ് ബീയിംഗ് ഓഫ് ലൈറ്റ്‌നസ് ( രോഹിത് വെമുല വിഷയം) എന്നീ ചിത്രങ്ങളാണ് നിരോധിച്ചത്.

ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് അനുതി നിഷേധിക്കപ്പെട്ടത്, അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേള ജൂണ്‍ 16 മുതലാണ് തിരുവനന്തപുരത്ത് നടക്കുക. പ്രദര്‍ശനാനുമതി നിഷേധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും കമല്‍ വ്യക്തമാക്കി.

Top