സാമ്പത്തിക തട്ടിപ്പ്; ബിനോയ് കോടിയേരിയെ ന്യായീകരിച്ച് കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപിതനായ ബിനോയ് കോടിയേരിയെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ബിനോയിയുടെ മൂലധനം അധ്വാനമാണെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ഇടപ്പാടുമായി ബന്ധപ്പെട്ട് കേസില്‍ അകപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല ബിനോയിയെന്നും, ബിനോയിക്ക് ഗള്‍ഫില്‍ എന്ത് ബിസിനസ് ആണെന്ന് അറിയില്ലെന്നും കടകം പള്ളി പറഞ്ഞു.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക് ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് അപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നാട്ടിലേക്ക് വരാനൊരുങ്ങിയ ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ബിനോയിയുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിരുന്നു.

യു എസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയാണ് ബിനോയ് ദുബായിലേക്ക് തിരിച്ചത്. കേസുകള്‍ ദുബായില്‍ തന്നെ ഒത്തു തീര്‍പ്പാക്കാനായിരുന്നു ശ്രമം. 10 ലക്ഷം ദിര്‍ഹം നല്‍കാനുണ്ടെന്നാണ് മര്‍സൂഖി നല്‍കിയ പരാതിയില്‍ പറയുന്നത്. 30 ലക്ഷം ദിര്‍ഹംവായ്പ വാങ്ങിയിട്ട് 20 ലക്ഷം ദിര്‍ഹമാണ് തിരികെ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

Top