മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം ജെസ്നയുടേത് തന്നെയെന്ന് പൊലീസ്‌

പത്തനംതിട്ട: കാണാതായ ജെസ്ന മരിയ ജയിംസിന്റേതെന്ന് തോന്നിക്കുന്ന നിരീക്ഷണക്യാമറാ ദൃശ്യം ജെസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ജെസ്നയുടേത് തന്നെയെന്ന് പൊലീസ് വിശ്വസിക്കുന്നത്.

ദൃശ്യം പുറത്ത് വിട്ടിട്ടും ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും വന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. അതിനാല്‍ ഇത് ജെസ്ന തന്നെയെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം.

നേരത്തെ, ജെസ്നയെ തേടി പുണെയിലും ഗോവയിലും പോയ അന്വേഷണസംഘം തുമ്പില്ലാതെ മടങ്ങിയിരുന്നു. ഇവിടെയുള്ള ആരാധാനലായങ്ങളിലും ആശ്രമങ്ങളിലും പൊലീസ് സംഘമെത്തിയെങ്കിലും ജെസ്നയെ കണ്ടവര്‍ ആരുമില്ലായിരുന്നു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജെസ്നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഗോവയിലും പുണെയിലുമെത്തിയത്. ഇവിടങ്ങളില്‍ കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

Top