ചെന്നൈ: സിനിമയില്‍ ബാലതാരമായി തുടങ്ങി എംജിആറിന്റെ നിഴലായി രാഷ്ട്രീയത്തിലിറങ്ങി തമിഴക മനസ്സ് കീഴടക്കിയ ജനനേതാവാണ് ജയലളിത.
ജീവതത്തിലെ ഈ മൂന്ന് ഘട്ടങ്ങളിലും കടുത്ത അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചാണ് അവര്‍ അഞ്ച് വട്ടം തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലെത്തിയത്.
പുരാണ കഥയില്‍ ദ്രൗപതിക്ക് ഉണ്ടായ അനുഭവത്തിന് സമാനമായി ‘വസ്ത്രാക്ഷേപം’ നേരിടേണ്ടി വന്നിട്ടുണ്ട് തമിഴ്‌നാട് നിയമസഭയില്‍ അവര്‍ക്ക്.
അന്നും ഇന്നും ഒരേയൊരു രാഷ്ട്രീയ എതിരാളിയേ ജയലളിതക്ക് തമിഴകത്ത് ഉണ്ടായിരുന്നുള്ളു. അത് ഡിഎംകെയുടെ പരമോന്നത നേതാവ് സാക്ഷാല്‍ കരുണാനിധി മാത്രം.
അഴിമതി കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ജയലളിതയെ ഒരു അഴിമതിക്കാരിയായി തമിഴ്‌നാട്ടിലെ വലിയ ഒരു വിഭാഗവും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ഹീറോയാണ് ഈ പുരട്ചി തലൈവി.
സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരും എംപിമാരുമെല്ലാം കാല് തൊട്ട് വന്ദിക്കുന്ന തലത്തിലേക്ക് അവരുടെ വ്യക്തിത്വം ഉയര്‍ത്തപ്പെട്ടു.
മറ്റൊരു സംസ്ഥാനത്തും ഒരു നേതാവിനും ലഭിക്കാത്ത അംഗീകാരമാണിത്. ജയലളിതയെ പേടിച്ചും കാര്യസാധ്യത്തിനും വേണ്ടിയാണ് ഇങ്ങനെ ആരാധിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നുണ്ടെങ്കിലും ഈ ആരാധന ഇപ്പോഴും തുടരുകയാണ്.
ഡിഎംകെയെ തൂത്തെറിഞ്ഞ് മൃഗീയ ഭൂരിപക്ഷം നല്‍കിയാണ് അഞ്ച് തവണയും ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്.
അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലുമെല്ലാം ഈ വന്‍വിജയം ജയലളിതയുടെ പാര്‍ട്ടി ആവര്‍ത്തിച്ചു. പക്ഷേ തന്റെ പിന്‍ഗാമി ആരാണെന്ന ക്ലൈമാക്‌സ് അവരിതു വരെ പുറത്ത് വിട്ടിട്ടില്ല.
ജയലളിതയോട് ഏറെ അടുപ്പമുള്ള നടന്‍ അജിത്തിനെ പിന്‍ഗാമിയായി കാണാനാണ് ഭൂരിപക്ഷം എഐഎഡിഎംകെ അംഗങ്ങളും ആഗ്രഹിക്കുന്നത്.