ജപ്പാന്‍ രാജകുമാരിയുടെ വിവാഹം നീട്ടി; പുതിയ ജീവിതത്തിനുള്ള പക്വതയെത്തിയില്ലെന്ന് വാദം

Japan's Princess

ടോക്കിയോ : ജപ്പാന്‍ രാജകുമാരിയുടെ വിവാഹം മാറ്റിവെച്ചു. വിവാഹം നടക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെയാണ് ജപ്പാന്‍ രാജകുമാരി മാകോയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തി വെച്ചത്.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ജീവിതത്തിന് ഒരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് വിവാഹം നീട്ടിവെക്കുന്നതായി രാജകുമാരി അറിയിച്ചത്.രാജകുടുംബത്തിന്റെ ഔദ്യോഗിക ഇന്‍ഹൗസ് ഏജന്‍സി ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് പുതിയ പ്രഖ്യാപനം.

ഇത്തരത്തിൽ തീയ്യതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാത്തിന് മാറ്റം വരുന്നത് ജപ്പാന്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്. 26കാരിയായ രാജകുമാരി മാകോയും അതേ പ്രായക്കാരനായ കെയ് കോമുറുവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് കഴിഞ്ഞ വർഷമാണ്. മാകോയുടെ കോളേജിലെ സഹപാഠിയും കാമുകനുമാണ് കോമുറു.

സാധാരണക്കാരനായ കോമുറുവിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് രാജകുമാരിയുടെ സ്വന്ത ഇഷ്ടപ്രകാരമാണ്. രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്.

അതിനാൽ ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും, അംഗീകാരങ്ങളും നഷ്ടമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ കാരണമാണ് വിവാഹത്തിന് മാറ്റം വരുത്താൻ കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

Top