Jadeja, Ashwin anchor India to 208-run win over Bangladesh

ഹൈദരാബാദ്: ഇന്ത്യ-ബംഗ്ലാദേശ് ഏക ടെസ്റ്റ് മത്സരത്തില്‍ 208 റണ്‍സിന് ഇന്ത്യ വിജയിച്ചു.

അവസാന ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം നേടിയ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാ കടുവകളെ തുരത്തിയത്. 64 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് സന്ദര്‍ശകരുടെ ടോപ്പ് സ്‌കോറര്‍.

103/3 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ബംഗ്ലാദേശ് പരാജയം ഒഴിവാക്കാന്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരനും നായകനുമായ മുഷ്ഫിഖുര്‍ റഹീമാണ് അഞ്ചാം ദിനം ആദ്യം പുറത്തായത്.

23 റണ്‍സ് നേടിയ റഹീമിനെ അശ്വിന്‍ മടക്കി. പിന്നാലെ സാബിര്‍ റഹ്മാന്‍ (22), മെഹ്തി ഹസന്‍ മിറാസ് (23) എന്നിവരും പൊരുതി. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ മഹമ്മദുള്ള വീണതോടെ ബംഗ്ലാദേശ് പരാജയം സമ്മതിക്കുകയായിരുന്നു.

ഇരട്ട സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ച നായകന്‍ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 687/6 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ് 159/4. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് 388, രണ്ടാം ഇന്നിംഗ്‌സ് 250.

Top