പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് സൈനിക സഹായം നൽകാനും തയ്യാറെന്ന് ഇസ്രയേൽ

ജെറുസലേം: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് സൈനീകമായ സഹായം നല്‍കാന്‍ തയ്യാറെന്ന് ഇസ്രായേല്‍.

ദോക് ലാം വിഷയത്തില്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പാക്ക് സേനയേയും ഭീകരരേയും ഉപയോഗപ്പെടുത്തി ഇന്ത്യക്കെതിരെ നീങ്ങാനുള്ള പദ്ധതി തയ്യാറാക്കിയ ചൈനയ്ക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് ഇസ്രായേല്‍ പ്രഖ്യാപനം.

ചൈനയുമായി ശത്രുതയിലല്ലാത്ത ഇസ്രായേല്‍ തന്ത്രപരമായി എടുത്ത ഈ തീരുമാനം ചൈനയെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്.

ഭൂട്ടാനിലെ ഇന്ത്യന്‍ ഇടപെടലിനൊപ്പംതന്നെ തങ്ങളുടെ ശത്രു രാജ്യമായ വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈലടക്കം നല്‍കി ഭീഷണിയുയര്‍ത്തുന്ന ഇന്ത്യയുടെ തന്ത്രങ്ങളില്‍ അമ്പരന്ന് നില്‍ക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്തുള്ള ഈ തിരിച്ചടി.
20986371_423782314684013_1034878525_n

കണ്ടുപിടുത്തങ്ങളുടേയും ബുദ്ധിരാക്ഷസന്‍മാരുടേയും രാജ്യമെന്നറിയപ്പെടുന്ന ഇസ്രായേലിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമായിട്ടാണ് ഇപ്പോഴത്തെ നിലപാടിനെ നയതന്ത്ര വിദഗ്ധരും നോക്കികാണുന്നത്.

കശ്മീര്‍ പ്രശ്‌നത്തില്‍ എന്ത് സാഹചര്യമുണ്ടായാലും പാക്കിസ്ഥാനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ഇസ്രായേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയോടൊപ്പം നില്‍ക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.

90 കളുടെ ആരംഭത്തില്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇസ്രായേല്‍ ഇതുവരെ നിശബ്ദത പാലിക്കുകയായിരുന്നു.

ചൈനയുടെ പാകിസ്ഥാനോടുള്ള അനുഭാവവും ഇന്ത്യയ്‌ക്കെതിരായ നീക്കവുമാണ് ഇസ്രായേലിന്റെ പരസ്യ നിലപാടിന് കാരണം. മറ്റ് രാജ്യങ്ങളുമായി ഇസ്രയേലിനുള്ള ബന്ധം ഇന്ത്യയെ ബാധിക്കില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
21013484_423782271350684_1444188126_n

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യ-ഇസ്രായേല്‍ ബന്ധം വളരെ ശക്തമായി തുടരുകയാണ്.

ദോക് ലാം വിഷയത്തില്‍ ഇസ്രായേല്‍ ഇതുവരെ പരസ്യമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാനെതിരെയുള്ള മുന്നറിയിപ്പ് പരോക്ഷമായി ചൈനയ്ക്കുള്ള തിരിച്ചടിയായിമാറും.

വന്‍ സാമ്പത്തിക മുതല്‍ മുടക്കില്‍ പാകിസ്ഥാനിലൂടെ ചൈനയുടെ ‘സാമ്പത്തിക ഇടനാഴി’ തന്നെ ഭാവിയിലെ സൈനിക വിന്യാസം ലക്ഷ്യമിട്ടായിരുന്നു.

ടെക്‌നോളജിയിലെ ലോക ഭീമന്‍മാരായ ഇസ്രായേല്‍ പരസ്യമായി ഇന്ത്യയ്‌ക്കൊപ്പം സൈനീകമായി കൈകോര്‍ക്കുന്നത് പാക്കിസ്ഥാന് മാത്രമല്ല ചൈനയെ സംബന്ധിച്ചും ഏറെ വെല്ലുവിളിയുയര്‍ത്തുന്നതാണ്.

നിലവില്‍ ആര്‍ക്കുമറിയാത്ത ഇന്ത്യയുടെ പ്രതിരോധ സംവിധാനം കെട്ടിപ്പടുത്തത് ഇസ്രായേല്‍ ടെക്‌നോളജിയിലാണ്.

ദോക് ലാം വിഷയത്തില്‍ അമേരിക്കയും, ജപ്പാനും ഇതിനകംതന്നെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

Top