പൂന: റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഒന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയം. സണ്‍റൈസേഴ്സ് ഉയർത്തിയ 180 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ചെന്നൈ ഒരോവർ ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു. 62 പന്തിൽ ഏഴു വീതം ബൗണ്ടറികളുടെയും സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു റായിഡു(100*)വിന്റെ സെഞ്ചുറി. 14 പന്തിൽ 20 റണ്‍സുമായി നായകൻ എം.എസ്.ധോണി പുറത്താകാതെനിന്നു. സ്കോർ, സണ്‍റൈസേഴ്സ് ഹൈദരാബാദ്: 179/4(20), ചെന്നൈ സൂപ്പർ കിംഗ്സ്: 180/2(19).
ടോസ് നേടിയ ചെന്നൈ നായകൻ ധോണി ബാറ്റിംഗിന് അയച്ച സണ്‍റൈസേഴ്സ്, ഓപ്പണർ ശിഖർ ധവാൻ (49 പന്തിൽ 79), നായകൻ കെയ്ൻ വില്ല്യംസണ് (39 പന്തിൽ 51) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. എന്നാൽ ഇടക്ക് ധവാനും വില്ല്യംസണും അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ടീമിന്റെ സ്കോറിംഗ് റേറ്റ് കുറഞ്ഞു. അവസാന ഓവറുകളിൽ ദീപക് ഹൂഡ(11 പന്തിൽ 21) നടത്തിയ വന്പനടികൾ ഹൈദരാബാദിനെ 179-ൽ എത്തിച്ചു. ചെന്നൈയ്ക്കായി ശർദുൾ താക്കുർ രണ്ടും ദീപക് ചഹർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റും നേടി
മറുപടി പറഞ്ഞ ചെന്നൈ ഒരിക്കൽപ്പോലും പതറിയില്ല. ഓപ്പണർമാരായ ഷെയ്ൻ വാട്സണും റായിഡുവും തകർത്തടിച്ചപ്പോൾ ചെന്നൈ സ്കോർ കുതിച്ചുയർന്നു. സ്കോർ 134-ൽ മാത്രമാണ് സണ്‍റൈസേഴ്സിന് വാട്സണ്-റായിഡു കൂട്ടുകെട്ട് പൊളിക്കാൻ കഴിഞ്ഞത്. വാട്സണ് 35 പന്തിൽ 57 റണ്‍സ് നേടി റണ്ണൗട്ടായി. സുരേഷ് റെയ്ന(2) വന്നപോലെ മടങ്ങിയെങ്കിലും നായകൻ ധോണിയെ കൂട്ടുപിടിച്ച് റാഡിയു ചെന്നൈയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.