ബംഗളുരു: ഐപിഎലിൽ തുടർച്ചയായ രണ്ടാം കളിയിലും അർധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെയും (69) മൊയിൻ അലിയുടെയും (65) ഇന്നിങ്സുകളുടെ കരുത്തിൽ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റൺസ് ജയം. ബാംഗളൂർ ഉയർത്തിയ 219 റണ്‍സ് ലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സിനു 204 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്.
കെയ്ന്‍ വില്യംസണും(81) മനീഷ് പാണ്ഡെയും (62*) അവസാനം വരെ വീറോടെ പൊരുതിയെങ്കിലും ഹൈദരാബാദ് വിജയത്തിനരികെ വീഴുകയായിരുന്നു. മികച്ചരീതിയിൽ ബാറ്റു ചെയ്ത കെയ്ൻ വില്ല്യംസണെ അവസാന ഓവറിന്റെ ആദ്യ പന്തിൽ പുറത്താക്കാനായതാണു ബാംഗളൂർ വിജയത്തിൽ നിർണായകമായത്. വില്ല്യംസണ് 42 പന്തിൽ 81 റണ്‍സ് നേടി. മനീഷ് പാണ്ഡെ 38 പന്തിൽ 62 റണ്‍സുമായി പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിഖർ ധവാൻ(18), അലക്സ് ഹെയ്ൽസ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
ആദ്യം ബാറ്റു ചെയ്ത ബാംഗളൂർ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 218 റണ്‍സ് അടിച്ചുകൂട്ടി. എ.ബി.ഡിവില്ല്യേഴ്സ് (39 പന്തിൽ 69), മോയിൻ അലി (34 പന്തിൽ 65) എന്നിവരുടെ അർധസെഞ്ചുറികളാണ് ബാംഗളൂരിനെ തുണച്ചത്. സ്കോർ ബോർഡ് സൂചിപ്പിക്കുപോലെ അത്ര മെച്ചപ്പെട്ടതായിരുന്നില്ല ബാംഗളൂരിന്റെ തുടക്കം. 38 റണ്‍സ് എടുക്കുന്പോഴേയ്ക്കും ഓപ്പണർമാരായ പാർഥിവ് പട്ടേൽ(1), വിരാട് കോഹ്ലി(12) എന്നിവർ പുറത്തായി. ഇതിനുശേഷം ഒന്നിച്ച ഡിവില്ല്യേഴ്സ്, മോയിൻ അലി കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലേക്കു നയിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 107 റണ്‍സ് കൂട്ടിച്ചേർത്തു.
സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ഹൈദരാബാദിനു നേടേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ സിക്സടിക്കാന്‍ ശ്രമിച്ച വില്യംസണ് പുറത്തായി. തുടര്‍ന്നുള്ള പന്തുകളിൽ റൺസ് കണ്ടെത്താൻ പാണ്ഡെയ്ക്കും കഴിയാതെ വന്നതോടെ ഹൈദരാബാദ് 204 റൺസിന് മുട്ടുകുത്തുകയായിരുന്നു.