സെപ്തംബര്‍ 28 വരെ ചിദംബരത്തിന് ആശ്വാസം; എയര്‍സെല്‍ മാക്‌സിസ് കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയാണ് കോടതി ബുധനാഴ്ച പരിഗണിച്ചത്.

വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്.

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദംബരത്തെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രതികള്‍.

ജൂലൈ 19നായിരുന്നു സിബിഐ എയര്‍സെല്‍മാക്‌സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിടുകയും ചെയ്തിരുന്നു.

Top