ന്യൂഡല്‍ഹി : അതിർത്തിയിൽ വൻ പ്രകോപനമുണ്ടാക്കി ചൈനീസ് പോർവിമാനങ്ങൾ . . ടിബറ്റില്‍ ചൈനയുടെ യുദ്ധവിമാനം ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്. 11 യുദ്ധവിമാനവും 22 ഹെലികോപ്റ്ററും ഇറങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദോക് ലാം സംഘര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ-ചൈന ബന്ധം വഷളാകുന്ന സാഹചര്യമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ഉടലെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് ഭീഷണി മറികടക്കാന്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളെ അണിനിരത്തി ഇന്ത്യ തുടര്‍ച്ചയായി നാവികാഭ്യാസം നടത്തി വന്നത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
ചൈനയുടെ ബദ്ധവൈരിയായ ടിബറ്റിന്‍ ആത്മീയ ആചാര്യന്‍ ദലൈലാമക്ക് സംരക്ഷണമൊരുക്കി ഇന്ത്യ നല്‍കി വരുന്ന പരിഗണനയില്‍ അടുത്തയിടെ വീണ്ടും ചൈന പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ചൈനയുടെ പോര്‍ വിമാനം അതിര്‍ത്തിയില്‍ ഇറങ്ങി പ്രകോപനം സൃഷ്ടിക്കുന്നത്.
അതേ സമയം ഏത് വെല്ലുവിളികളും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറാണെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നെന്ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ, ഇന്ത്യയിലെ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. ഇതേതുടര്‍ന്ന് പാക് ഹൈക്കമ്മീഷ്ണര്‍ സൊഹോയ്ല്‍ മഹമ്മൂദ് പാക്കിസ്ഥാനിലേക്ക് മടങ്ങിയിട്ടുണ്ട്.