ടെസ്റ്റില്‍ നിന്ന് വിലക്കിയ ഐസിസിക്ക് പരിഹാസ്യ മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കിയ ഐസിസിക്ക് മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ.

പ്രത്യക്ഷമല്ലാത്ത രീതിയില്‍ ഐസിസിയെ പരിഹസിച്ചാണ് ജഡേജയുടെ ട്വീറ്റ്.

‘ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴേക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി’ എന്നായിരുന്നു ട്വീറ്റ്.

കഴിഞ്ഞ ഇരുപത്തിനാല് മാസത്തിനുള്ളില്‍ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജഡേജക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിക്കാന്‍ വരുമ്പോള്‍ തന്നെ മൂന്ന് ഡി മെറിറ്റ് പോയിന്റുകളുണ്ടായിരുന്നു ജഡേജയ്ക്ക്. 2016 ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പിച്ചില്‍ ഓടിയതിന് ലഭിച്ച പിഴയായിരുന്നു ഇത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍ കരുണരത്‌നെയ്‌ക്കെതിരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിനാണ് മൂന്ന് പിഴപ്പോയിന്റുകള്‍ കൂടി ലഭിച്ചത്.

കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 2.2.8 അനുച്ഛേദത്തിന്റെ ലംഘനമാണിതെന്ന് അമ്പയര്‍മാരായ റോഡ് ടക്കറും ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ മൊത്തം ആറ് പിഴപ്പോയിന്റുകളായി. മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സനാണ് ജഡേജക്കുള്ള ശിക്ഷ വിധിച്ചത്.

ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിലും ജയിച്ച് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കിയത്. ഗോളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആറും കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴും വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഒന്നാം ടെസ്റ്റില്‍ പതിനഞ്ചും രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ എഴുപതും റണ്‍സും നേടിയിരുന്നു.

കൊളംബോ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായ ജഡേജ ട്രോഫി കൈയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്‌നമെന്നും മറിച്ച് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നമെന്നുമുള്ള എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഉദ്ധരണിയോടെയാണ് ജഡേജ ചിത്രം പോസ്റ്റ് ചെയ്തത്.

ജഡേജയെ പുറത്തിരുത്തുന്ന ഇന്ത്യ ഓഗസ്റ്റ് പന്ത്രണ്ടിന് പല്ലേകെലെയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇടങ്കയ്യന്‍ സ്പിന്നവര്‍ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും.

Top