അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തില്‍ നിന്നും വീണ്ടും രാജ്യത്തിന് കരുത്തുറ്റ ഒരു നായകന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായും സര്‍വ്വസൈന്യാധിപനായും രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു.

കെ.ആര്‍ നാരായണനുശേഷം അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തില്‍ നിന്നും രാഷ്ട്ര നായകനിലെത്തുന്ന വ്യക്തിയാണ് കോവിന്ദ്.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുന്‍ നിയമസഭാ സ്പീക്കര്‍ മീരാ കുമാറിനെ വലിയ വ്യത്യാസത്തിലാണ് കോവിന്ദ് പരാജയപ്പെടുത്തിയത്.

രാംനാഥ് കോവിന്ദ് 7,02,644 (65.65 ശതമാനം)വോട്ടുകളും മീരാ കുമാര്‍ 3,67,314 (34.35 ശതമാനം)വോട്ടുകളുമാണ് നേടിയത്.

ആദ്യ റൗണ്ടില്‍ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ആന്ധ്രയില്‍ 27,189, അരുണാചലില്‍ 448, അസമില്‍ 10,556, ബീഹാറില്‍ 22,460, ഗോവയില്‍ 500, ഹിമാചല്‍ പ്രദേശില്‍ 1,530, ജമ്മു കശ്മീരില്‍ 4,032, ഝാര്‍ഖണ്ഡ് 8,976 എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തില്‍ രാം നാഥിന് ലഭിച്ച വോട്ടുമൂല്യം.

മീരാകുമാറിന് ആന്ധ്രയില്‍ പൂജ്യം, അരുണാചലില്‍ 24, അസമില്‍ 4060, ബീഹാറില്‍ 18,867, ഗേവയില്‍ 220, ഹിമാചലില്‍ 1,087, ജമ്മു കശ്മീരില്‍ 2,160, ഝാര്‍ഖണ്ഡ് 4,576 എന്നിങ്ങനെയുമാണ് വോട്ടുമൂല്യം.

റിട്ടേണിങ്ങ് ഓഫീസറായ ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടന്നത്.

വോട്ടെടുപ്പ് നടന്ന പാര്‍ലമെന്റ് മന്ദിരത്തിലെ 62ാം നമ്പര്‍ മുറിയില്‍ തന്നെയായിരുന്നു വോട്ടെണ്ണലും.

modi-kovind

വിജയമുറപ്പിച്ച് തന്നെയായിരുന്നു ബീഹാര്‍ മുന്‍ ഗവര്‍ണറും ആര്‍എസ്സ്എസ്സ് നേതാവുമായ രാംനാഥ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്‍ ഡി എ കക്ഷികള്‍ക്ക് പുറമെ ജെഡിയു, ബിജെഡി,റ്റിആര്‍എസ്,പിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആസാം ഗണപരിഷത്, ബോറോലാന്റ് പീപ്പിള്‍ ഫ്രണ്ട്, എഐഎഡിഎംകെ പനീര്‍ശെല്‍വം പളനി സ്വാമി വിഭാഗങ്ങളുടെ പിന്തുണയും കോവിന്ദിന് ലഭിച്ചിരുന്നു.

തനിക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രപതി പദവി രാഷ്ട്രീയത്തിന് അതീതമാണെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ കോവിന്ദ് പറഞ്ഞിരുന്നു.

4120 എംഎല്‍എമാരും 776 എംപിമാരും അടങ്ങുന്ന ഇലക്ടറല്‍ കോളജില്‍ 99.41 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ഈ മാസം 24ന് അവസാനിക്കും.

Top