ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 44 വര്‍ഷത്തിനുശേഷം ഇന്ത്യ ചാമ്പ്യന്‍മാര്‍.
17 വര്‍ഷത്തെ ചൈനീസ് ചൈനീസ് ആധിപത്യത്തെ പിന്തള്ളിയാണ് ഇന്ത്യ കിരീടത്തിലേക്കു ചുവടുവച്ചത്. 12 സ്വര്‍ണവും ആറു വെള്ളിയും 10 വെങ്കലവും അടക്കം 28 മെഡലുകള്‍ നേടിയാണ് ഇന്ത്യയുടെ നേട്ടം. മെഡലുകളുടെ എണ്ണത്തിലും സ്വര്‍ണമെഡലുകളുടെ എണ്ണത്തിലും ഇത് റിക്കാര്‍ഡാണ്.
നാലാം ദിനം അഞ്ചു സ്വര്‍ണമെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ജാവലിനില്‍ നീരജ് ചോപ്ര, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മന്‍, 10000 മീറ്ററില്‍ ജി. ലക്ഷ്മണ്‍, 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ വനിതാ ടീമുകള്‍ എന്നിവര്‍ ഇന്ത്യക്കായി നാലാം ദിനം സ്വര്‍ണത്തില്‍ തിളങ്ങി. ലക്ഷ്മണിന്റെ രണ്ടാം സ്വര്‍ണനേട്ടമാണിത്.
നേരത്തെ, 5000 മീറ്ററിലും ലക്ഷ്മണ്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 800 മീറ്ററില്‍ അര്‍ച്ചന ആദവ് സ്വര്‍ണം നേടിയിരുന്നെങ്കിലും പിന്നീട് അയോഗ്യയാക്കപ്പെട്ടു.
10000 മീറ്ററില്‍ ഗോപി, ഹെപ്റ്റാത്തലണില്‍ പൂര്‍ണിമ ഹെന്പ്രാം എന്നിവര്‍ വെങ്കലം സ്വന്തമാക്കി. കൂടാതെ, പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം ജിന്‍സന്‍ ജോണ്‍സണും വെങ്കലം കരസ്ഥമാക്കി.