ന്യൂഡൽഹി: ശത്രു രാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടി ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . .
ശബ്ദാതിവേഗ മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. പരീക്ഷണം എന്ന് നടക്കുമെന്ന് അറിയാൻ വട്ടമിട്ട് പറന്നിരുന്ന ‘ചാരക്കണ്ണു’കളെ പോലും അമ്പരപ്പിച്ചായിരുന്നു ഇന്ത്യൻ വിജയഗാഥ.
ഇതോടെ ഇന്ത്യൻ ആക്രമണത്തിന്റെ പോർമുനക്ക് കൂടുതൽ കരുത്തായിരിക്കുകയാണ്.
തീവ്രമായ കാലാവസ്ഥയായിരുന്നിട്ടു കൂടി ഇത്തരമൊരു പരീക്ഷണം വിജയിച്ചതില്‍ അഭിമാനം കൊള്ളേണ്ട സാഹചര്യമാണിപ്പോളെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്നും അത് മിസൈലിന്റെ ആയുസ് 2 മുതല്‍ 5 വര്‍ഷം വരെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 290 കിലോമീറ്റര്‍ സൂപ്പര്‍സോണിക് സ്പീഡാണ് മിസൈലിനുള്ളത്. അതായത് 3.0 മാച്ച് വേഗതയുള്ള ബ്രഹ്മോസിന് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാനാവും എന്നര്‍ത്ഥം.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത പ്രവര്‍ത്തന ഫലമായി രൂപം കൊണ്ട ബ്രഹ്മോസിന് ബ്രഹ്മപുത്ര-മോസ്‌ക്വ എന്നീ രണ്ടു നദികളുടെ പേരുകളില്‍ നിന്നുമാണ് ആ പേര് ലഭിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെയും റഷ്യയുടെ എന്‍ പി ഒ എം ന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ബ്രഹ്മോസ്.
വേഗത്തില്‍ കുതിച്ച് ശത്രുവിന്റെ കപ്പലുകളും ടാങ്കുകളും അടക്കം സകലതും ചാരമാക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും. മള്‍ട്ടി പ്ലാറ്റ്‌ഫോമുകളുള്ള ബ്രഹ്മോസ് പോരാട്ട മേഖലയില്‍ ഇന്ത്യയുടെ പ്രധാന ശക്തി തന്നെയാണ്.