ലണ്ടൻ: ലോകത്ത് ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മറി കഴിഞ്ഞതായി അമേരിക്കൻ ഗവേഷകൻ.
137 കോടി ജനസംഖ്യയുണ്ടെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നും വർഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 കോടി ജനങ്ങളേ ഇപ്പോൾ ഉള്ളൂവെന്നും അമേരിക്കയിലെ വിസ്കോൺസിൻ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുക്സിയാൻ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ 133 കോടി ജനങ്ങളുണ്ടെന്ന് കഴിഞ്ഞ വർഷം സർക്കാർ വ്യക്തമാക്കിയിരുന്നു.
ജനസംഖ്യയിൽ 2022-ൽ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് യുഎൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഗവേഷകന്റെ വെളിപ്പെടുത്തലോടെ വീണ്ടും ഇക്കാര്യം യുഎൻ പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രത്യുൽപാദന നിരക്ക് ഒരു സ്ത്രീക്ക് 1.6 ആണെന്ന് ചൈനീസ് സർക്കാർ പറയുന്നത് ശരിയല്ലെന്നും 1.05 മാത്രമേ ഉള്ളൂവെന്നും യി ഫുക്സിയാൻ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിലെ ‘ഒറ്റ കുട്ടി’ നയത്തിന്റെ വിമർശകൻ കൂടിയായ അദ്ദേഹം ചൈനയിലെ പെക്കിങ്ങ് യൂണിവേഴ്സിറ്റിയിൽ നടന്ന പൊതു പരിപാടിയിലാണ് തന്റെ നിലപാടുകൾ നിരത്തിയത്.
പുതിയ തലമുറയിൽ അംഗസംഖ്യ കുറഞ്ഞത് തൊഴിൽ മേഖലയെ അടക്കം വ്യാപിച്ച് തുടങ്ങിയതോടെ ചൈന ‘കുട്ടി നയം’ മാറ്റിയെങ്കിലും ഇതിനിടയിലെ ‘ഗ്യാപ്പിൽ’ തന്നെ ഇന്ത്യ ചൈനയെ മറികടന്ന് കഴിഞ്ഞതായാണ് അമേരിക്കൻ ഗവേഷകൻ പറയുന്നത്.