India not seeking Nuclear Suppliers Group membership as a ‘gift

ന്യൂഡല്‍ഹി: ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടാന്‍ ഇന്ത്യ ശ്രമിക്കുന്നത് ആരുടെയും ഔദാര്യമായിട്ടല്ലെന്ന്
ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് .

ആണവ നിര്‍വ്യാപനത്തിനായി രാജ്യം നടത്തുന്ന ശക്തമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്നാണ് കരുതുന്നതെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ‘വിടവാങ്ങല്‍ സമ്മാന’മെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന ചൈനയുടെ നിലപാടിനുള്ള മറുപടിയായാണ് എന്‍എസ്ജി അംഗത്വം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ധ്വനിയുള്ള ഇന്ത്യയുടെ പ്രതികരണം.

ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയാങ്ങാണ് ഒബാമയുടെ വിടവാങ്ങല്‍ സമ്മാനമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. എന്‍എസ്ജി അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ക്കുന്നത് ചൈന മാത്രമാണെന്ന യുഎസ് സര്‍ക്കാര്‍ പ്രതിനിധിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ വക്താവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അതേസമയം, ചൈനയുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യയ്ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുന്നതിന് മുന്‍കൈയെടുക്കാന്‍ യുഎസ് പ്രസിഡന്റെന്ന നിലയില്‍ ഡോണള്‍ഡ് ട്രംപിന് സാധിക്കുമെന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്‍എസ്ജി അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചൈന ഈ ശ്രമങ്ങളെ തുടര്‍ച്ചയായി തടഞ്ഞുവരികയാണ്.

×

Top