അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

mob storms

ഗുവാഹത്തി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ടെസു ടൗണിലാണ് സംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കിയാണ് ജനങ്ങള്‍ പ്രതികള്‍ക്കുള്ള ശിക്ഷ നല്‍കിയത്.

സഞ്ജയ് സോബര്‍(30) ജഗദീഷ് ലോഹര്‍(25) എന്നിവരെ ആയിരത്തിലധികം ആളുകള്‍ ചേര്‍ന്ന് ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ട് വന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഫെബ്രുവരി 12നാണ് ഇരുവരും ചേര്‍ന്ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും ഫെബ്രുവരി 18ന് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കേസില്‍ രണ്ടുപേരെയും കോടതി പൊലീസ്കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. വിവരം അറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയ ജനക്കൂട്ടം നിയമം കയ്യിലെടുക്കുകയായിരുന്നു.

ആയിരത്തോളം വരുന്ന ജനക്കൂട്ടത്തെ പൊലീസിന് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അനുവാദമില്ലെന്നും, പ്രതികളെ ജനക്കൂട്ടം കൊലപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മുഖ്യമന്ത്രി പെമ ഖണ്ഡു പ്രതികരിച്ചു. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് പ്രാകൃതവും മനുഷ്യത്വരഹിതവുമായ സംഭവമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top