ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണയെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ചൈനയുടെ ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യ ഒരുക്കമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ, ഭൂട്ടാന്‍, ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് അവര്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചു ചര്‍ച്ച നടത്തണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. ഇത്രയും കാലം ചൈനയും ഭൂട്ടാനും തമ്മിലായിരുന്നു പ്രശ്‌നം നിലനിന്നിരുന്നത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ട്രൈ ജംക്ഷന്‍ പോയിന്റില്‍ ചൈന ഇടപെടാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. ട്രൈ ജംക്ഷനിലെ പൂര്‍വസ്ഥിതി ചൈന ഏകപക്ഷീയമായി മാറ്റുന്നത് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്നും സുഷമ പറഞ്ഞു.

അതിര്‍ത്തിയില്‍ ഏകപക്ഷീയമായി നിലപാട് മാറ്റിയ ചൈനീസ് നടപടി ഇന്ത്യന്‍ സുരക്ഷക്ക് ഭീഷണിയാണെന്നും, ഇന്ത്യന്‍ സമുദ്ര മേഖല ചൈന വളഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളാണ് അതിര്‍ത്തി പ്രശ്‌നത്തെ കുറിച്ച് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്.

2012ലെ ഉടമ്പടി പ്രകാരം തര്‍ക്കപ്രദേശമായ ട്രൈ ജംക്ഷനില്‍ എന്തെങ്കിലും തീരുമാനമെടുത്താന്‍ മൂന്നു രാജ്യങ്ങളുടെയും അനുവാദം വാങ്ങണമെന്നാണ്. ജൂണ്‍ 16ന് ഇന്ത്യന്‍ സേന സിക്കിം അതിര്‍ത്തി ഭേദിച്ച് സംഘര്‍ഷം നടത്തിയെന്നാണ് ചൈനയുടെ അവകാശവാദം. ദോക് ലായില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും ചൈന ആരോപിക്കുന്നു.

Top