ആണവായുധങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ

nuclear test

ജനീവ: ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടില്ലെന്ന് ഇന്ത്യ.

ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടില്‍ രാജ്യാന്തര സമൂഹത്തിനൊപ്പം ഉറച്ചു നില്‍ക്കുകയും ചെയ്യും.

നിരായുധീകരണം സംബന്ധിച്ച യുഎന്‍ ആലോചനാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അമന്‍ദീപ് സിങ് ഗില്ലാണ് ഇക്കാര്യം യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കിയത്.

ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച യുഎന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവ നിര്‍വ്യാപനം സംബന്ധിച്ച് ഇന്ത്യയുടെ സ്ഥാനം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും, അക്കാര്യത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും, ആഗോള തലത്തില്‍ ആണവ നിര്‍വ്യാപനത്തിന് ഒപ്പം നില്‍ക്കാനും നീക്കങ്ങളെ ശക്തിപ്പെടുത്താനും ഇന്ത്യ മുന്‍പന്തിയിലുണ്ടാകുമെന്നും, ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കു നേരെ നിരന്തരം ആണവാക്രമണ ഭീഷണി ഉന്നയിക്കുന്ന പാക്കിസ്ഥാനെയും ഗില്‍ പരോക്ഷമായി വിമര്‍ശിച്ചു.

‘ഇന്ത്യ അതിന്റെ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി ആണവനിര്‍വ്യാപനവും നിരായുധീകരണവും നടപ്പാക്കുന്നതിലുള്ള യഥാര്‍ഥ പോരായ്മകള്‍ എന്താണെന്നു തിരിച്ചറിയാനാകണമെന്നും, അണവായുധങ്ങള്‍, മിസൈല്‍ സാങ്കേതികത എന്നിവയുടെ നിര്‍വ്യാപനം സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും, രാജ്യത്തിന്റെ സുരക്ഷയെ അതു ബാധിക്കുമെന്നാണ് കരുതുന്നതെന്നും, നിഗൂഢ ലക്ഷ്യങ്ങളോടെ ആണവനിര്‍വ്യാപനത്തിനു വേണ്ടി ശ്രമിക്കുന്നവരും അതില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നവരെയും പറ്റി രാജ്യാന്തര സമൂഹം കരുതലോടെയിരിക്കണമെന്നും ഗില്‍ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ആണവശക്തികളെന്ന നിലയില്‍, ആദ്യം അണ്വായുധ പ്രയോഗം നടത്തുന്നതില്‍ നിന്നും ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ആണവായുധ പ്രയോഗം നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, കൊറിയന്‍ പെനിന്‍സുലയില്‍ ആണവ പരീക്ഷണങ്ങള്‍ പാടില്ലെന്നതിനു വിപരീതമായി ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങള്‍ ആശങ്കാജനകമാണെന്നും ഗില്‍ പറഞ്ഞു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും തകര്‍ക്കുന്ന അത്തരം നീക്കങ്ങളില്‍ നിന്ന് ഉത്തര കൊറിയ പിന്മാറണമെന്നും ഗില്‍ ആവശ്യപ്പെട്ടു.

ആണവ നിരായുധീകരണം, ആണവായുധങ്ങളും അതിന്റെ സാങ്കേതികതയും പ്രചരിക്കുന്നത് തടയുക, ആണവോര്‍ജം സമാധാനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പ്രത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് എന്‍പിടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

1967 ജനുവരി ഒന്നിനു മുന്നോടിയായി ഏതെങ്കിലും അണ്വായുധം നിര്‍മിച്ച് സ്‌ഫോടനം നടത്തിയ രാജ്യങ്ങളെയാണ് കരാര്‍ പ്രകാരം ആണവ രാഷ്ട്രങ്ങളായി കണക്കാക്കിയിരിക്കുന്നത്. ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നിവയാണ് ആ പട്ടികയിലുള്ളത്.

ഇന്ത്യ ആദ്യ ആണവായുധ പരീക്ഷണം നടത്തുന്നത് 1974ലാണ്. അതിനാല്‍ത്തന്നെ ആണവായുധ ശേഷിയുള്ള ‘മറ്റ് രാജ്യങ്ങളുടെ’ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനും ഉത്തരകൊറിയയുമാണ് ആ പട്ടികയിലുള്ളത്.

Top