അടിയ്ക്ക് തിരിച്ചടി ; യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തി ഇന്ത്യ

trump1

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയതിനു പിന്നാലെ യുഎസ് ഉല്‍പന്നങ്ങള്‍ക്കും ഇന്ത്യ നികുതി ഉയര്‍ത്തി. 29 യുഎസ് ഉല്‍പന്നങ്ങള്‍ക്കാണ് ഇന്ത്യ ഇറക്കുമതിത്തീരുവ ഉയര്‍ത്തിയിരിക്കുന്നത്. പുതിയ നികുതി ഓഗസ്റ്റ് നാലിനു നിലവില്‍ വരും.

യൂറോപ്യന്‍ യൂണിയനുമായും ചൈനയുമായും യുഎസ് ഇതേ രീതിയില്‍ ‘വ്യാപാരയുദ്ധ’ത്തിനു തുടക്കമിട്ടതോടെ അവരും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി കൂട്ടാനൊരുങ്ങുകയാണ്.

യുഎസില്‍ നിന്നെത്തുന്ന കടല, പയര്‍ തുടങ്ങിയവയുടെ നികുതി ഇന്ത്യ 30 ശതമാനത്തില്‍നിന്ന് 70% ആക്കി. തുവരയ്ക്ക് 30% ആയിരുന്നതു 40% ആക്കി. തോടുള്ള ബദാം കിലോഗ്രാമിന് 100 രൂപ ആയിരുന്ന നികുതി 120 രൂപയായി വര്‍ധിപ്പിച്ചു. വാല്‍നട്ടിന് കിലോഗ്രാമിന് നികുതി 30 രൂപയില്‍ നിന്നു 120 രൂപയായി. ചിലയിനം രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, അര്‍ട്ടീമിയ ചെമ്മീന്‍ എന്നിവയ്ക്കും ഇറക്കുമതിത്തീരുവ ഉയര്‍ത്തി.

മാത്രമല്ല, 50% വരെ നികുതി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന 30 ഇനങ്ങളുടെ പട്ടിക ലോകവ്യാപാര സംഘടനയ്ക്ക് ഇന്ത്യ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. പട്ടികയില്‍ 800 സിസിയിലേറെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ പ്രഖ്യാപിച്ചവയുടെ കൂട്ടത്തില്‍ ഇതില്ല. യുഎസിലെ പ്രമുഖ ബ്രാന്‍ഡ് ഹാര്‍ലി ഡേവിഡ്‌സന്‍, ബ്രിട്ടനിലെ ട്രയംഫ് എന്നിവയാണ് ഈയിനത്തില്‍പ്പെടുക.

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്കു മാര്‍ച്ചില്‍ യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. 24 കോടി ഡോളറിന്റെ അധിക നികുതിയാണു പ്രതിവര്‍ഷം ഇങ്ങനെ ഉണ്ടാവുകയെന്നതിനാല്‍ ഏതാണ്ട് അതേ തുകയ്ക്കുള്ള അധിക നികുതിയാണ് ഇന്ത്യ യുഎസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്നത്.

ഇന്ത്യ യുഎസിലേക്കു പ്രതിവര്‍ഷം 150 കോടി ഡോളറിന്റെ സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ കയറ്റിയയ്ക്കുന്നുണ്ട്. അവിടേക്കുള്ള മൊത്തം ഉല്‍പന്ന കയറ്റുമതി 2016-17ല്‍ 4221 കോടി ഡോളറിന്റേതായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 2230 കോടി ഡോളറിന്റേതാണ്.

Top