റോഡ് നിർമ്മിക്കാനില്ല . . മുട്ടുമടക്കി ചൈന, ഇരു സേനകളും പിന്മാറും, ഇത് ഇന്ത്യൻ ജയം

ബെയ്ജിങ് : ദോക് ലാമില്‍ നിന്നും ഏക പക്ഷീയമായി പിന്‍മാറണമെന്നും അല്ലങ്കില്‍ ആക്രമിക്കുമെന്നുമുള്ള ഭീഷണിയില്‍ നിന്നും മലക്കം മറിഞ്ഞ് ചൈന പിന്നോട്ട്.

തര്‍ക്ക സ്ഥലത്തിന് സമീപം റോഡ് നിര്‍മ്മിക്കില്ലന്ന് ചൈന ഉറപ്പ് നല്‍കിയതോടെ ഇന്ത്യയും സമവായത്തിന് തയ്യാറായി. ഇതോടെ ഇരു സേനാ വിഭാഗങ്ങളും ദോക് ലാമില്‍ നിന്നും പിന്‍മാറാനാണ് ധാരണ.

ചൈനയുടെ മണ്ണിലാണ് ഇന്ത്യന്‍ സേന അതിക്രമിച്ച് കയറിയതെന്ന് പറഞ്ഞ ചൈനയ്ക്ക് സ്വന്തം സൈന്യത്തെ തന്നെ സ്ഥലത്തു നിന്നും പിന്‍വലിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സുയര്‍ത്തുന്ന നടപടികൂടിയാണിത്. മേഖലയിലെ വന്‍ ശക്തിയായി അഹങ്കരിച്ചിരുന്ന ചൈനയ്ക്ക് മുന്നില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയായിരുന്നു ഇന്ത്യന്‍സേന മുഖാമുഖം സര്‍വ്വസജ്ജമായി അണിനിരന്നിരുന്നത്.
21151024_1995698553999342_763926930_n
ചൈനയില്‍ സെപ്തംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്‍പ് എങ്ങിനേയും പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലായിരുന്നു ചൈന. ബ്രിക്‌സിലെ റഷ്യ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷ അംഗരാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പമാണ് എന്നതാണ് ചൈനയെ വെട്ടിലാക്കിയിരുന്നത്.

ഇതിന് പുറമെ അമേരിക്കയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പരസ്യമായി പിന്തുണ നല്‍കിയതും ചൈനയുമായി ശത്രുതയിലുള്ള വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സംവിധാനം പടുത്തുയര്‍ത്തിയതും ചൈനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

വന്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ വിയറ്റ്‌നാമിന് നല്‍കിയതും ചൈനയ്ക്ക് വന്‍ പ്രഹരമായിരുന്നു.

പാക്കിസ്ഥാനെ മുന്‍നിര്‍ത്തി അതിര്‍ത്തിയില്‍ കുഴപ്പമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേല്‍ രംഗത്ത് വന്നതും ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

പാക്കിസ്ഥാനെതിരെ സൈനികമായ ആക്രമണത്തിന് തയ്യാറാണെന്നായിരുന്നു ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
21150797_1995685880667276_528506410_n
തങ്ങളുമായി നല്ല ബന്ധത്തിലുള്ള രാജ്യമായിരുന്ന ഇസ്രയേല്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുമെന്ന് ചൈന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഭൂട്ടാന്‍-ചൈന-ഇന്ത്യന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന സിക്കിമിലെ ദോക് ലാം പ്രദേശത്ത് ജൂണ്‍ മുതലാണ് ഇന്ത്യ-ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിരുന്നത്. ഈ പ്രദേശത്തെ ചൈനയുടെ റോഡ് നിര്‍മ്മാണം രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ സേന തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

പുരാതന കാലം മുതല്‍ ദോക് ലാം ചൈനീസ് പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഭൂട്ടാനുമായുള്ള ഉടമ്പടി പ്രകാരവും രാജ്യ സുരക്ഷ മുന്‍ നിര്‍ത്തിയുമാണ് സൈന്യം ഇടപെട്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം ചൈനീസ് സേന അതിര്‍ത്തിയില്‍ പട്രോളിങ് തുടരുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top