in war against black money pm narendra modis next big target is shell companies

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിലൂടെ കള്ളപ്പണത്തിനെതിരായി നടത്തിയ വലിയ നീക്കത്തിനു ശേഷം, കള്ളപ്പണം വെളുപ്പിക്കുന്ന കടലാസ് കമ്പനികള്‍ക്കെതിരെ പടയൊരുക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം വെളുപ്പിക്കുന്ന കടലാസു കമ്പനികളെ നേരിടാന്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

നോട്ട് നിരോധനത്തിനു ശേഷം 550 പേരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 3,900 കോടി രൂപ ‘കടലാസ്’ കമ്പനികളിലൂടെ വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയത്.

എസ്എഫ്‌ഐഒ നല്‍കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സൂക്ഷ്മപരിശോധനയ്ക്കുശേഷം ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളില്‍നിന്നുമുള്ള അംഗങ്ങളെ ചേര്‍ത്ത് രൂപവത്കരിക്കുന്ന പ്രത്യേകസമിതിയാണ് അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അക്കൗണ്ടുകള്‍ മരവിപ്പിക്കലടക്കമുള്ള നടപടികളാണ് സ്വീകരിക്കുക.

49 ‘കടലാസ്’ സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണ ഏജന്‍സി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 54 പ്രൊഫഷണലുകളുടെ സഹായത്തോടെ 559 ആളുകള്‍ 3,900 കോടി രൂപ വെളുപ്പിച്ചെന്നാണ് ഇവരുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. നോട്ട് അസാധുവാക്കലിനുശേഷം 1,238 കോടിരൂപ ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

15 ലക്ഷം രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങളുള്ള രാജ്യത്ത് ആറുലക്ഷം സ്ഥാപനങ്ങള്‍ മാത്രമാണ് വാര്‍ഷിക കണക്ക് സമര്‍പ്പിക്കുന്നത്. ഒട്ടേറെ സ്ഥാപനങ്ങള്‍ സാമ്പത്തിക ക്രമക്കേട് നടത്തുന്നുണ്ടെന്നാണ് ഇതുകൊണ്ട് വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Top